സിറ്റി സർക്കുലറിലെ 10 രൂപ ടിക്കറ്റ് മാർച്ച് 31 വരെ
തിരുവനന്തപുരം: നഗരത്തിന് പുറത്തുള്ള യാത്രക്കാർക്ക് വേഗത്തിൽ നഗരത്തിൽ എത്തുന്നത് ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി ആരംഭിച്ച സിറ്റി ഷട്ടിൽ സർവീസിന് തുടക്കമായി.പാപ്പനംകോട് നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി സർവീസ് ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷനായിരുന്ന മന്ത്രി ആന്റണി രാജു സിറ്റിസർക്കുലർ,സിറ്റി ഷട്ടിൽ സർവീസുകളിൽ പുതിയതായി ആരംഭിച്ച ടുഡേ ടിക്കറ്റ് പുറത്തിറക്കി.നഗരത്തിലെ ആശുപത്രികൾ, ഓഫീസുകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ആരംഭിച്ച സിറ്റി സർവീസിന്റെ രണ്ടാം ഘട്ടമായാണ് സിറ്റി ഷട്ടിൽ സർവീസിന് ആരംഭിച്ചത്.കഴിഞ്ഞ ഏഴ് മാസം കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് പുതുജീവൻ വച്ചതായി ഫ്ലാഗ് ഓഫ് നിർവ്വഹിച്ച മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.പൊതുജനങ്ങൾക്ക് കെ.എസ്.ആർ.ടി.സിയെ ഇഷ്ടമാണ്.ആ ഇഷ്ടം വർദ്ധിപ്പിക്കാൻ ജീവനക്കാരാണ് ശ്രദ്ധിക്കേണ്ടത്.കൊവിഡ് - ഒമിക്രോൺ നിയന്ത്രണങ്ങൾക്ക് ശേഷം പ്രധാനപ്പെട്ട സ്കൂളുകൾ കേന്ദ്രീകരിച്ച് ഷട്ടിൽ സർവീസ് നടത്താൻ താത്പര്യമുള്ളതായും മന്ത്രി അറിയിച്ചു.
സിറ്റി സർക്കുലർ സർവീസിൽ 15 വരെ ഒറ്റ സർക്കിൾ സർവീസിന് അനുവദിച്ചിരുന്ന 10 രൂപ ടിക്കറ്റ് മാർച്ച് 31 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രക്കാർ കൂടുതൽ സഹകരിച്ചാൽ ഇനിയും 10 രൂപ ടിക്കറ്റിന്റെ കാലാവധി നീട്ടും. നിലവിലെ സ്ഥിതിയിൽ നഗരത്തിൽ എത്തുന്ന 60 മുതൽ 80 ശതമാനം പേരും നഗരത്തിന്റെ 10 കിലോമീറ്റർ ചുറ്റളിൽ നിന്നുള്ളവരാണ്.ഇവർ
നഗരത്തിലെത്താൻ കൂടുതൽ ആശ്രയിക്കുന്നത് ദീർഘദൂര ബസുകളെയാണ്. പാറശാല, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് വരുന്ന ദീർഘദൂര ബസുകളിൽ യാത്രക്കാർ നിറഞ്ഞ് വരുന്നതിനാൽ ഇവർക്ക് ബസിൽ യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു.അതിന് പരിഹാരമായാണ് സിറ്റി ഷട്ടിൽ ആരംഭിക്കുന്നത്.സിറ്റി സർക്കുലറിലും ഷട്ടിലിലും മാസക്കാർഡ് ഇറക്കും.
നഗരത്തിൽ പാരിസ്ഥിതിക പ്രശ്നം കുറയ്ക്കാനായി കെ.എസ്.ആർ.ടി.സി ഇനി വാങ്ങുന്ന ഇലക്ട്രിക് ബസുകളും സി.എൻ.ജി ബസുകളും നഗരത്തിലെ സർവീസിന് നൽകും. ഏപ്രിലിൽ ഗ്രാമവണ്ടി സർവീസ് ആരംഭിക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.
കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകർ, വാർഡ് കൗൺസിലർ സൗമ്യ, കെ.എസ്.ആർ.ടി.ഇ.എസ് ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, പാറക്കുഴി സുരേന്ദ്രൻ, കെ.എസ്.ആർ.ടി.സി സോണൽ ട്രാഫിക് ഓഫീസർ ജേക്കബ് സാം ലോപ്പസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |