വ്യാജ പരാതി നൽകിയ ഉടമയ്‌ക്കെതിരെ കേസെടുത്തു
ആര്യനാട്: വാഹനം മോഷണം പോയെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഉടമ പ്രതിയായി. ആര്യനാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ ദിവസം മുണ്ടേല കോട്ടവിള ഭാഗത്തുനിന്ന് ടൂറിസ്റ്റ് ബസ് കാണാനില്ലെന്ന് പറഞ്ഞ് വാഹന ഉടമ പേരൂർക്കട സ്വദേശി ജെർമി ഉബൈദ് ഡേവിഡ് പരാതിയുമായി സ്റ്റേഷനിലെത്തിയത്.
വാഹനം സ്ഥിരമായി കോട്ടവിളയിലാണ് പാർക്ക് ചെയ്യുന്നതെന്നും തന്റെ ഉപജീവന മാർഗമാണ്, സഹായിക്കണമെന്നും ഇയാൾ പൊലീസിനോട് അപേക്ഷിച്ചു. പരാതി സ്വീകരിച്ചശേഷം ഉടൻ അന്വേഷണവും ആരംഭിച്ചു. കോട്ടവിള മുതൽ ഓരോ സ്ഥലങ്ങളിലുമുള്ള സി.സി ടിവി ദൃശ്യങ്ങൾ പരിശോധന നടത്തിയപ്പോൾ വാഹനം മലയിൻകീഴ് കടന്നില്ലെന്ന നിഗമനത്തിലെത്തി. തുടർന്ന് വിവിധ ഇടങ്ങളിൽ പരിശോധിച്ച ആര്യനാട് സബ് ഇൻസ്‌പെക്ടർമാരായ ഗംഗപ്രസാദ്, ഷീന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒളിപ്പിച്ചനിലയിൽ വാഹനം മലയിൻകീഴ് നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തു.
ഇതിനുശേഷമാണ് കഥയിലെ ട്വിസ്റ്റ്. സി.സി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ രണ്ടുപേർ വാഹനവുമായി പോകുന്നത് കണ്ടെത്തി. തുടർന്ന് സ്റ്റിയറിംഗിലെ വിരലടയാളം പരിശോധിച്ചപ്പോഴാണ് ഉടമയും ഡ്രൈവറുമല്ലാതെ വാഹനം മറ്റാരും തൊട്ടിട്ടില്ലെന്ന് വ്യക്തമായത്. പണം ഇടപാടുമായി ബന്ധപ്പെട്ട് വാഹനം നഷ്ടമാകുമെന്ന് കരുതി ഒളിപ്പിച്ച ശേഷം ഇടപാട് ഒത്തുതീർപ്പാക്കി വാഹനം തിരികെ കൊണ്ടുവരാൻ ഉടമ തയാറാക്കിയ തിരക്കഥയായിരുന്നു മോഷണക്കഥയെന്ന് വിശദമായ ചോദ്യം ചെയ്യലിൽ കണ്ടെത്തി. പരാതി നൽകിയതുകാരണം ആരും അന്വേഷിക്കില്ലെന്നായിരുന്നു ഉടമയുടെ നിഗമനം. പൊലീസിനെ പറ്റിക്കാൻ ശ്രമിച്ചതിന് വാഹനഉടമ ജെർമി ഉബൈദ് ഡേവിഡിനെ പ്രതിയാക്കി കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |