SignIn
Kerala Kaumudi Online
Friday, 20 September 2024 12.54 AM IST

തൊഴിൽ ചെയ്യുന്നിടത്ത് പീഡനങ്ങൾ നടക്കുന്നുണ്ടെന്നും ജീവഭയം കൊണ്ടാണ് പേരുകൾ പറയാത്തതെന്നും പറഞ്ഞത് നടി പാർവതിയാണ്; സർക്കാർ എന്നിട്ട് എന്തുചെയ്തുവെന്ന് ശാരദക്കുട്ടി

Increase Font Size Decrease Font Size Print Page
saradakutti

സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയമിച്ച ഹേമ കമ്മിഷൻ റിപ്പോർട്ട് വൈകുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉടലെടുക്കുന്നുണ്ട്. എന്നാൽ ഹേമ ഒരു കമ്മിഷൻ അല്ലെന്നും കമ്മിറ്റിയാണെന്നും അതുകൊണ്ട് തന്നെ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാർ നിലപാട്. കഴിഞ്ഞ ദിവസം വനിതാക്കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി അക്കാര്യം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഹേമ റിപ്പോർട്ടിനെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി തന്റെ നിലപാട് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ...

' ജസ്റ്റിസ് ഹേമ കമ്മീഷനോ കമ്മിറ്റിയോ എന്ന് അവരുടെ നിയമന ഉത്തരവു നോക്കിയാൽ തിരിച്ചറിയാവുന്നതേ ഉള്ളു. കമ്മിറ്റിയുടേതാണെങ്കിൽ കണ്ടെത്തലുകൾ നിയമസഭയിൽ വയ്‌ക്കേണ്ടതില്ല എന്ന സാങ്കേതികത്വം മനസിലാക്കുന്നു.

ഇത് Wcc ക്ക് നേരത്തെ അറിയില്ലായിരുന്നു എന്നത് അമ്പരപ്പിക്കുന്നു. കമ്മിറ്റിയാണ്, കമ്മീഷനല്ല, സാങ്കേതികത്വങ്ങളിൽ വ്യത്യാസമുണ്ട് എന്ന കാര്യം ശ്രദ്ധയിൽ പെടുത്തുവാൻ WCC ക്ക് ഒരു ലീഗൽ അഡ്വൈസർ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് കഴിയേണ്ടതായിരുന്നില്ലേ ? സർക്കാരിന്റെ ഉത്തരവാദിത്തങ്ങളിൽ ബോദ്ധ്യമുള്ള നടിയാണ് പാർവതി.

അങ്ങനെ അവർ വിശ്വസിച്ച് മൊഴി നൽകിയത് സർക്കാർ നിയമിച്ച ഹേമ കമ്മിഷനോ / കമ്മിറ്റിയോ അതിനു മുന്നിലാണ്. ഒരു കോടിയിലധികം തുക പ്രതിഫലം കൈപ്പറ്റിയ വ്യക്തിയാണ് അതിന്റെ തലപ്പത്ത്..

അതങ്ങനെ നിൽക്കട്ടെ എന്നു വെച്ചാൽ തന്നെ, താൻ തൊഴിൽ ചെയ്യുന്നിടത്ത് ക്രിമിനലുകൾ ഉണ്ടെന്നും പീഡനങ്ങൾ നടക്കുന്നുണ്ടെന്നും ജീവഭയം കൊണ്ടാണ് പേരുകൾ പുറത്തു പറയാത്തതെന്നും മാദ്ധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത് മലയാള സിനിമയിലെ പാർവതി തിരുവോത്ത് എന്ന പ്രമുഖയായ ഒരു നടിയാണ്.

എന്താണ് സ്ത്രീപക്ഷത്തുണ്ടെന്നു പറയുന്ന സർക്കാർ അടിയന്തിരമായി ചെയ്യേണ്ടിയിരുന്നത് ? ഒരു FIR ഇട്ട് അന്വേഷണം നടത്തി വാസ്‌തവം പുറത്തു കൊണ്ടു വരണ്ടേ? എത്ര ദിവസമായി അവർ ഈ പരാതി പറഞ്ഞിട്ട് ?

കന്യാസ്ത്രീമഠത്തിൽ ആരെയും ആരും കെട്ടിയിട്ടിട്ടില്ല, പോകേണ്ടവർക്കു പോകാം എന്ന് പി സി ജോർജ് പറഞ്ഞതും സിനിമ മേഖല ശരിയല്ലെങ്കിൽ പരാതി പറയാതെ ഇറങ്ങി പോകാമെന്ന് ഹേമ കമ്മിഷൻ അംഗമായ നടി ശാരദ പറഞ്ഞതും ഒരേ മനോഭാവം തന്നെ. "ഇവിടം ഇങ്ങനെയൊക്കെയാണ്, ആൺധാർഷ്‌ട്യങ്ങളേ ഇവിടെ നടക്കൂ, നിങ്ങൾക്കു കീഴടങ്ങാനാവില്ലെങ്കിൽ മിണ്ടാതെ പൊയ്ക്കോണം" എന്നു തന്നെയാണതിനർത്ഥം. സർഗാത്മകമായ തൊഴിലിടങ്ങൾ സ്ത്രീകൾക്ക് അപ്രാപ്യമാകരുത്. സംശയങ്ങൾ തീർത്തു തരാൻ സർക്കാരിന് കഴിയണം."

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FILM, HEMA COMMISSION, HEMA COMMITTEE, PC GEORGE, SARADA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.