ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബി.ജെ.പി കഴിഞ്ഞ ദിവസം മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയ ഹരക് സിംഗ് റാവത്ത് കോൺഗ്രസിൽ ചേർന്നേക്കും. ഹരകിനൊപ്പം രണ്ട് ബി.ജെ.പി എം.എൽ.എമാർ കൂടി കോൺഗ്രസിലെത്തുമെന്നാണ് വിവരം. 2016ലാണ് റാവത്ത് കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ എത്തുന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി റാവത്തിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയും ആറ് വർഷത്തേയ്ക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡും ചെയ്തത്. അതേസമയം, തന്നെ അറിയിക്കാതെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് റാവത്ത് കണ്ണീരണിഞ്ഞു കൊണ്ട് മാദ്ധ്യമങ്ങളോട് ഇന്നലെ പറഞ്ഞു.
അതിനിടെ, സംസ്ഥാനത്തെ കോൺ. മഹിളാ പ്രസിഡന്റ് സരിത ആര്യ ഇന്നലെ ബി.ജെ.പിയിൽ ചേർന്നു. സരിതയുടെ പ്രാഥമികാംഗത്വം ആറ് വർഷത്തേയ്ക്ക് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. കോൺഗ്രസ് തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത പാർട്ടി വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |