വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കന്യാകുമാരി ജില്ലയിലെ മാങ്കോട് മഹാദേവക്ഷേത്രത്തിനുസമീപം ആർ.എസ് ഭവനിൽ അനുവാണ് (32) പനച്ചമൂടുള്ള സ്ഥാപനത്തിൽ 30 പവൻ പണയംവച്ച് എട്ടര ലക്ഷം രൂപ കൈക്കലാക്കിയത്.
വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ പണയമെടുക്കാൻ വരാത്തതിനെ തുടർന്ന് സ്ഥാപന അധികൃതർ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. വെള്ളറട പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇയാളെ സമാന തട്ടിപ്പ് നടത്തിയതിന് വഞ്ചിയൂർ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്നാണ് ഇയാൾ നടത്തിയ തട്ടിപ്പുകൾ പുറത്തായത്. റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ വെള്ളറട പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചു.
ആദ്യം നല്ല സ്വർണം കൊണ്ടുവന്ന് പണയംവച്ച് സ്ഥാപനത്തിന്റെ വിശ്വാസ്യത നേടിയശേഷമാണ് ഇയാൾ കബളിപ്പിക്കൽ നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇയാളുടെ അച്ഛൻ രഘുകൃഷ്ണപിള്ള, സഹോദരി എന്നിവർക്കെതിരെയും കേസുണ്ട്. മംഗലപുരം, ശ്രീകാര്യം സ്റ്റേഷനുകളിലും അനുവിനെതിരെ കേസുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |