കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിൽ കൈതപ്പൊയിലിലെ മർകസ് നോളജ് സിറ്റിയിൽ നിർമ്മാണത്തിലുള്ള കെട്ടിടം തകർന്നുവീണ് വനിതാ സൈറ്റ് എൻജിനിയറടക്കം 25 പേർക്ക് പരിക്കേറ്റു. 5 പേരുടെ നില ഗുരുതരം. പരിക്കേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും ബംഗാൾ സ്വദേശികളാണ്. ഫിനിഷിംഗ് സ്കൂളിനായി പണിയുന്ന മൂന്നുനില കെട്ടിടത്തിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റ് പണിക്കിടെയാണ് തകർന്നുവീണത്. ഇന്നലെ രാവിലെ 11.50 നായിരുന്നു അപകടം. താങ്ങായി വച്ച തൂണുകൾ തെന്നിമാറിയത് അപകടത്തിനിടയാക്കിയെന്നാണ് പ്രാഥമിക നിഗമനം. ഓമശ്ശേരി സ്വദേശിയായ വനിതാ എൻജിനിയറെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടശേഷം കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ കുറച്ചുസമയം വേണ്ടി വന്നു. മുക്കത്തു നിന്നെത്തിയ ഫയർ സ്റ്റേഷൻ യൂണിറ്റ് അംഗങ്ങളാണ് ജെ.സി.ബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കി ഇവരെ പുറത്തെടുത്തത്. കാന്തപുരം അബൂബക്കർ മുസ്‌ല്യാർ ചെയർമാനായുള്ള ട്രസ്റ്റിന്റെ കീഴിലാണ് നോളേജ് സിറ്റിയുടെ പ്രവർത്തനം. ട്രസ്റ്റ് നേരിട്ടാണ് ഇവിടെ കെട്ടിട നിർമ്മാണം നടത്തുന്നത്.
അപകടത്തിൽ പരിക്കേറ്റവർ: സൈറ്റ് എൻജിനിയർ അപർണ ( 23), തൊഴിലാളികളായ മോട്ടു ( 25), പ്രഭ സർക്കാർ (27), മിധുസ മംഗൽ (24), ഹേമന്ദ് (26), തപൽ സർക്കാർ ( 52), അബ്ദുഹുസെെൻ ( 25), ജബൂർ ജലം (21), അമ്പാടി കുട്ടൻ (47), ശിവശങ്കരൻ (30), സദ്ദാം ഹുസെെൻ (27), അനീഫ് (18), കംചൻ ബോറ (21), വിഷ്ണു ബോറ ( 22), സമീർ ( 25), പെരുത്തോസ് ( 19), ചിരഞ്ജിത്ത് ( 21), ശങ്കർ ബിശ്വാസ് (45), ഷരിഫുൽ ( 28), സൽമാൻ (25), പിക്കു (25), സുദേവ് ( 23), മിഥുൻ ( 25), മക്ഷത് ( 19), മോദിത്തുൽ ഹഖ് ( 26).
ലൈസൻസ് ഇല്ലെന്ന്
പഞ്ചായത്ത് സെക്രട്ടറി
അപകടമുണ്ടായ കെട്ടിടത്തിന്റെ നിർമ്മാണത്തിന് കോടഞ്ചേരി പഞ്ചായത്ത് ലൈസൻസ് നൽകിയിരുന്നില്ലെന്ന് സെക്രട്ടറി കെ.ഗിരീഷ്‌കുമാർ പറഞ്ഞു. അപേക്ഷയിൽ ചില അപാകതകൾ കണ്ടതോടെ അവ പരിഹരിച്ച് വീണ്ടും സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, അതിനു മുതിരാതെ പണി ആരംഭിച്ചു. നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |