ബീജിംഗ്: ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചൈനയ്ക്ക് തലവേദനയായി കൊവിഡ് വ്യാപനം. രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് നിലവിൽ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണമെന്നാണ് റിപ്പോർട്ടുകൾ. കടുത്ത കൊവിഡ് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടും രാജ്യത്ത് കൊവിഡ് കേസുകൾ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാജ്യത്തെ വിവിധ പ്രവിശ്യകളിൽ 223 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുറമുഖ നഗരമായ ടിയാൻജിനിൽ 80 പേർക്കും ഹെനാൻ പ്രവിശ്യയിൽ 68 പേർക്കും രോഗം ബാധിച്ചു.വ്യവസായ കേന്ദ്രമായ ഗ്വാങ്‌ഡോങ്ങിൽ ഒമിക്രോൺ വകഭേദമുൾപ്പെടെ ഒമ്പത് കേസുകളും റിപ്പോർട്ട് ചെയ്തു. അതേ സമയം കാനഡയിൽ നിന്നെത്തിയ പാക്കേജ് വഴിയാകാം ആദ്യ ഒമിക്രോൺ കേസ് ബീജിങ്ങിൽ സ്ഥിരീകരിച്ചതെന്ന റിപ്പോർട്ടുകൾക്കിടെ വിദേശ പാക്കേജുകൾ തുറക്കുമ്പോൾ മാസ്‌കും കൈയ്യുറയും നിർബന്ധമായി ധരിക്കാൻ ജനങ്ങൾക്ക് കർശന നിർദ്ദേശം സർക്കാർ നല്കിയിട്ടുണ്ട്. വിദേശ പാക്കേജുകൾ അണുവിമുക്തമാക്കണമെന്നും പാക്കേജുകൾ കൈകാര്യം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന തപാൽ ജീവനക്കാർ രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും സർക്കാർ അറിയിപ്പിൽ പറയുന്നു. പൗരന്മാരോട് വിദേശ പാക്കേജുകൾ സ്വീകരിക്കുന്നത് പരമാവധി കുറയ്ക്കാനും പാഴ്സലുകൾ വീടിന് പുറത്തുവെച്ച് തുറക്കണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിർദ്ദേശം.
ഒളിമ്പിക്സ് ടിക്കറ്റ് വിൽപ്പന റദ്ദാക്കി
രാജ്യത്ത് കൊവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ ശൈത്യകാല ഒളിമ്പിക്സിൽ പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ചൈന അറിയിച്ചു. ജനങ്ങളെ പരമാവധി ഒളിമ്പിക്സ് വേദിയിൽ നിന്ന് മാറ്റി നിർത്തുന്നതിന്റെ ഭാഗമായി ടിക്കറ്റ് വിൽപന പദ്ധതി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ക്ഷണം സ്വീകരിച്ചെത്തുന്നവർക്ക് മാത്രമാണ് നിലവിൽ വേദിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 4 മുതൽ 20 വരെ ബീജിംഗിലാണ് ശൈത്യകാല ഒളിമ്പിക്സ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |