പ്രേഗ്: കൊവിഡ് വാക്സിൻ എടുക്കാതെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി അറിഞ്ഞുകൊണ്ട് രോഗം വരുത്തിവച്ച ചെക്ക് നാടൻ പാട്ടുകാരി ഹനാ ഹോർക്ക മരണമടഞ്ഞു. 57 വയസായിരുന്നു. വാക്സിൻ വിരുദ്ധയായ ഹനായ്ക്ക് വാക്സിൻ എടുക്കാതെ തന്റെ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ചെക്ക് റിപ്പബ്ളിക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ഒരാൾ രണ്ട് ഡോസ് വാക്സിൻ എടുക്കുകയോ അടുത്തിടെ കൊവിഡ് പിടിപെട്ടതിന്റെ തെളിവ് ഹാജരാക്കുകയോ വേണം. വാക്സിൻ എടുക്കാതെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഹനാ അറിഞ്ഞ് കൊണ്ട് രോഗം വരുത്തിവയ്ക്കുകയായിരുന്നെന്ന് മകൻ യാൻ റെക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് യാൻ റെക്കിനും ഹനായുടെ ഭർത്താവിനും കൊവിഡ് പിടിപ്പെട്ടിരുന്നു. ഇരുവരും വാക്സിൻ സ്വീകരിച്ചിരുന്നു. ഇരുവർക്കും രോഗം പിടിപെട്ടപ്പോൾ ഹനാ സാമൂഹിക അകലം പാലിക്കാതെ അടുത്ത് ഇടപഴകിയെന്നും രോഗം വരാൻ വേണ്ടി തന്നെയായിരുന്നു ഹനാ ഇങ്ങനെ ചെയ്തതെന്നും യാൻ റെക്ക് പറഞ്ഞു.
രോഗം പിടിപെട്ട് കുറച്ചു ദിവസങ്ങൾക്ക് ശേഷം സമൂഹമാദ്ധ്യമ അക്കൗണ്ടിൽ തനിക്ക് രോഗം പിടിപെട്ടെന്നും ഇനി പൊതുപരിപാടികളിൽ നിന്ന് പങ്കെടുക്കുന്നതിൽ നിന്ന് തന്നെ വിലക്കാൻ ആർക്കും സാധിക്കില്ലെന്നും ഹനാ കുറിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹനായുടെ രോഗം മൂർച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ചെക്ക് റിപ്പബ്ളിക്കിലെ ഒരു വാക്സിൻ വിരുദ്ധ സംഘടനയാണ് തന്റെ മാതാവിന്റെ മരണത്തിന് കാരണമെന്നും സ്വന്തം കുടുംബാംഗങ്ങളുടെ വാക്കുകൾ കേൾക്കാതെ മുമ്പ് കണ്ടിട്ടുപോലുമില്ലാത്ത ചിലരെ വിശ്വസിച്ചതാണ് തന്റെ അമ്മ ചെയ്ത തെറ്റെന്നും യാൻ റെക്ക് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |