ന്യൂഡൽഹി: പ്രമേയത്തിലെ വ്യക്തതക്കുറവും രൂപകല്പനയിലെ പിഴവും മൂലമാണ് റിപ്പബ്ളിക് ദിന പരേഡിനായി കേരളം സമർപ്പിച്ച ഫ്ലോട്ട് തള്ളാൻ കാരണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ടൂറിസം @75 എന്ന പ്രമേയത്തെ ആസ്പദമാക്കി തയ്യാറാക്കിയ നിശ്ചലദൃശ്യത്തിന്റെ രൂപകല്പനയും ആശയവും കാണികളെ ബോദ്ധ്യപ്പെടുത്തുന്ന തരത്തിലായിരുന്നില്ല. ജടായുപ്പാറയുടെ മാതൃകയാണ് ഫ്ളോട്ടിൽ രണ്ട് ഭാഗങ്ങളായി കേരളം ആദ്യം സമർപ്പിച്ചത്. ഇതിന്റെ നിറം പരേഡ് നടക്കുന്ന രാജ്പഥിലെ നിറവുമായി ചേരുന്നതായിരുന്നില്ല. രണ്ടാം ഭാഗത്തെ മാതൃക കാണികൾക്ക് വ്യക്തമാകുന്ന തരത്തിലായിരുന്നില്ല.
രണ്ടുഭാഗങ്ങളിലും ഒരേകാര്യം ആവർത്തിക്കുന്നതും രൂപകല്പനയിലെ പൊരുത്തക്കേടും ജൂറി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് കേരളം ശ്രീ നാരായണ ഗുരുവിന്റെയും ആദി ശങ്കരാചാര്യരുടെയും പ്രതിമകൾ വയ്ക്കാമെന്ന് നിർദ്ദേശിച്ചത്. അത് ഫ്ളോട്ടിന്റെ മൊത്തം ആശയവുമായി പൊരുത്തപ്പെടുന്നതോ എന്തെങ്കിലും സന്ദേശം നൽകുന്നതോ ആയിരുന്നില്ല. ഇങ്ങനെ ഒാരോ പ്രസന്റേഷനിലും കേരളം അവതരിപ്പിച്ച മാതൃകകൾ രൂപകല്പന, നിർമ്മാണം, അനുപാതം എന്നിവ പരസ്പരം പൊരുത്തപ്പെടാത്ത രീതിയിലായിരുന്നു. ഇത് ഫ്ളോട്ടിന്റെ ഗ്രേഡിംഗ് കുറയ്ക്കുകയും അവസാന റൗണ്ടിന് മുൻപു തന്നെ തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതയില്ലെന്ന് ജൂറി കണ്ടെത്തുകയുമായിരുന്നു എന്നാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |