കൊവിഡ് മൂലം തിയേറ്ററിൽ നിന്ന് വിട്ടുനിന്ന കുടുംബപ്രേക്ഷകരെ ബിഗ്സ്ക്രീനിന് മുന്നിൽ കൊണ്ടു വന്നിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. ആദ്യമായി നിർമ്മാതാവിന്റെ കുപ്പായമണിയുന്ന 'മേപ്പടിയാൻ" എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ ജയകൃഷ്ണൻ എന്ന നായകകഥാപാത്രമായി മലയാളികളുടെ നിറകയ്യടികൾ ഏറ്റുവാങ്ങുന്ന സന്തോഷത്തിലാണിപ്പോൾ താരം. അഭിനേതാവ് എന്നതിനൊപ്പം നിർമ്മാതാവ് എന്ന വിശേഷണം കൂടി സ്വന്തം പേരിനൊപ്പം ചേർത്തുവയ്ക്കുന്ന ഉണ്ണി മുകുന്ദൻ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെക്കുന്നു.
മേപ്പടിയാൻ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം മുഖത്തുണ്ടല്ലോ?
തീർച്ചയായും. എന്റെ സിനിമകൾ കണ്ട് ഇഷ്ടപ്പെട്ടിരുന്നവർ ഞാൻ സിനിമ നിർമ്മിക്കുമ്പോഴും പിന്തുണക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കുറെ നാളുകൾക്ക് ശേഷം കുടുംബപ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കാൻ ഈ സിനിമയ്ക്ക് സാധിച്ചു എന്ന വിലയിരുത്തലുകൾ കേൾക്കുമ്പോഴുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും ഏറെ വലുതാണ്. ഇരുന്നൂറോളം തിരക്കഥകൾ കേട്ടതിന് ശേഷമാണ് ഞാൻ മേപ്പടിയാനിലേക്കെത്തുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള നായകവേഷം. ഉണ്ണി മുകുന്ദനെ മറന്ന് പൂർണമായും ജയകൃഷ്ണനായി മാറി, ഒട്ടേറെ തയ്യാറെടുപ്പുകൾ നടത്തി. അതിൽ ശരീരഘടനയിൽ വരുത്തിയ കാര്യമായ മാറ്റങ്ങളും ജയകൃഷ്ണൻ എന്ന വ്യക്തിയുടെ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള പഠനവും ഉൾപ്പെടും. അഭിനേതാവിൽ നിന്നും നിർമ്മാതാവിലേക്കുള്ള മാറ്റം ആസ്വദിക്കുന്നുണ്ട്. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് ഇവിടെയെത്തി സിനിമയ്ക്കൊപ്പം കൂടിയ എനിക്ക് സിനിമ തന്നെയാണ് എല്ലാം.
സിനിമ കണ്ടിറങ്ങിയപ്പോൾ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞല്ലോ?
സിനിമ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ചെറിയ പ്രായത്തിലൊക്കെ ഒരു സ്വപ്നം മാത്രമായിരുന്നു. അങ്ങനെയുള്ള എനിക്ക് ഇങ്ങനെയൊരു സിനിമ മലയാളികൾക്ക് സമ്മാനിക്കാൻ സാധിച്ചു എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ആദ്യമായി കാമറയ്ക്ക് മുമ്പിൽ നിൽക്കുന്നത്. ആ കാലത്തിനിപ്പുറം സിനിമ എന്നത് എനിക്ക് നൽകിയ വേഷം തന്നെ മാറിമറിയുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ എല്ലാം ഒരു മാജിക് ആയാണ് തോന്നുന്നത്. അത് കൊണ്ട് തന്നെയാണ് എന്റെ കണ്ണുനിറഞ്ഞത്. യഥാർത്ഥത്തിൽ ജയകൃഷ്ണനും ഞാനും തമ്മിൽ കുറെയൊക്കെ സാമ്യമുണ്ട്. കുടുംബവും സുഹൃത്തുക്കളും തന്നെയാണ് ജയകൃഷ്ണനെ പോലെ എനിക്ക് ഏറെ പ്രധാനപ്പെട്ടത്.
നിർമ്മാതാവായപ്പോൾ കുറച്ച് കൂടുതൽ സീരിയസായോ?
നിർമ്മാതാവായതിന്റെ ഗൗരവമല്ല. ഞാൻ പൊതുവെ ജീവിതത്തെ വളരെ ഗൗരവത്തോടെ കാണുന്ന ഒരാളാണ്. എന്റെ മനസിന് ശരി എന്ന തോന്നുന്ന കാര്യങ്ങൾ ചെയ്യാറാണ് പതിവ്. തീരുമാനങ്ങൾ എടുക്കുന്നതിലും ഒരുപാട് ചിന്തിച്ച് സമയം കളയാറില്ല. ചിന്തിച്ച് ചിന്തിച്ച് മനസ് മുഷിപ്പിക്കാൻ നിൽക്കാറില്ല എന്നതാണ് സത്യം. നിർമ്മാതാവായപ്പോൾ കൂടുതൽ സീരിയസായോ എന്ന് ചോദിച്ചാൽ അഭിനേതാവ് എന്ന റോളിൽ നിന്നും പ്രൊഡ്യൂസറുടെ റോളിലേക്ക് മാറുമ്പോൾ സ്വാഭാവികമായും നമ്മുടെ ശ്രദ്ധ കൂടുതൽ കാര്യങ്ങളിൽ കടന്നുചെല്ലേണ്ടിവരുമല്ലോ. കൂടെ പ്രവർത്തിക്കുന്നവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതുൾപ്പെടെ പല കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കൊവിഡ് പ്രതിസന്ധി നിലനിൽക്കെ ഷൂട്ട് ചെയ്തപ്പോഴും സെറ്റിൽ ആർക്കും പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല എന്നത് ഏറെ ആശ്വാസകരമായിരുന്നു.
സിനിമ പഠിച്ചതിനു ശേഷം നിർമ്മാതാവായി?
എന്റെ കുടുംബത്തിൽ സിനിമയുമായി ബന്ധപ്പെട്ട ആരും ഉണ്ടായിരുന്നില്ല. ഇവിടെ വന്നപ്പോൾ മുതൽ കുറെ കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. സത്യം പറഞ്ഞാൽ തെറ്റ് വരുമ്പോഴാണ് ഓരോ പുതിയ കാര്യങ്ങൾ നമ്മൾ പഠിക്കുന്നത്. അനുഭവങ്ങൾ നമ്മെ പഠിപ്പിക്കും. ഓരോ തെറ്റുകൾ പറ്റുമ്പോഴും സ്വയം അത് തിരിച്ചറിയാനും അവിടെ നിന്ന് സ്വയം തന്നെ തിരുത്തലുകൾ നടത്താനും ശ്രമിച്ചു. കഴിഞ്ഞ ഓരോ വർഷവും സിനിമയെക്കുറിച്ചുള്ള എന്റെ അറിവ് ഞാൻ തന്നെ പുതുക്കുകയായിരുന്നു. ജീവിതത്തിൽ പോസിറ്റീവായി കൊണ്ടുനടക്കാവുന്ന ഒരു വാശിയുണ്ട്. ആ വാശിയോടെയാണ് സിനിമയ്ക്കൊപ്പം സഞ്ചരിച്ചത്. മേപ്പടിയാൻ തിയേറ്ററിൽ എത്തിക്കുമ്പോഴും ആ വാശി കൂടെത്തന്നെ ഉണ്ടായിരുന്നു. സംവിധായകൻ വിഷ്ണുവും (വിഷ്ണു മോഹൻ) സിനിമയെ ഏറെ സ്നേഹിച്ച് ഈ രംഗത്തേക്ക് വന്ന ആളാണ് ഞാൻ.
പ്രണയത്തെക്കുറിച്ച്?
നിലവിൽ പ്രണയമില്ല. സിനിമയിൽ എന്റെ സമപ്രായക്കാരായ മിക്കവരും വിവാഹിതരായി. ഏറ്റവും പുതിയതായി വന്ന നായികമാരൊക്കെ അവരുടെ പ്രണയം തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഞാൻ ഈ രണ്ട് വിഭാഗത്തിലും വരാത്തത് കൊണ്ടാകാം എന്നോട് മിക്കവരും ഈ കാര്യം തിരക്കുന്നത്. പൊതുവെ എല്ലാവരും അവരുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ തന്നെയാണ് എന്നെ കാണുന്നത്. ആ സ്നേഹം കൊണ്ടാണ് എല്ലാവരും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അന്വേഷിക്കുന്നത്. നല്ലൊരു തിരക്കഥ കിട്ടുക എന്നത് പോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നല്ലൊരു ജീവിതപങ്കാളിയെ കിട്ടുക എന്ന് പറയുന്നത് (ചിരിക്കുന്നു). നോക്കാം, സംഭവിക്കട്ടെ!
നായകനും നിർമ്മാതാവും...ഇനി ഏതിലാണ് കൂടുതൽ തിളങ്ങുക?
സിനിമയിൽ എല്ലാ കാര്യങ്ങളും ചെയ്യണമെന്നുണ്ട്. അഭിനയവും നിർമ്മാണവും മാത്രമല്ല സംവിധാനവും മനസിലുണ്ട്. അതും സംഭവിക്കുക തന്നെ ചെയ്യുമെന്ന് കരുതുന്നു. സിനിമയെ ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് സിനിമയെക്കുറിച്ച് എപ്പോഴും പഠിക്കാൻ ആഗ്രഹിക്കുന്നത്. ഇനിയും കുറച്ച് സിനിമകൾ നിർമ്മിക്കണമെന്നുണ്ട്. നടനായാലും നിർമ്മാതാവായാലും രണ്ടിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. രണ്ടിലും മനസറിഞ്ഞ് ആസ്വദിക്കാനുള്ള വകയുണ്ട് എന്നാണ് എന്റെ അനുഭവം. സിനിമയ്ക്കൊപ്പം മുന്നോട്ടുപോകണം. എന്നും എന്നെ സ്നേഹിക്കുന്നവർക്കൊപ്പം കൂടെയുണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |