ന്യൂഡൽഹി: യു.പിയിൽ കോൺഗ്രസിന്റെ സഖ്യസാദ്ധ്യതകളെ സൂചിപ്പിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി.ജെ.പിയല്ലാത്ത ആരുമായും തിരഞ്ഞെടുപ്പിനുശേഷം സഖ്യത്തിനു തയ്യാണെന്ന് പ്രിയങ്ക വ്യക്തമാക്കി. എന്നാൽ, ബി.ജെ.പിക്കു സമാനമായ രാഷ്ട്രീയമാണ് സമാജ്വാദി പാർട്ടിയുടേതെന്നും അവർ ആരോപിച്ചു. ആ രാഷ്ട്രീയത്തിൽ നിന്ന് അവർ നേട്ടംകൊയ്യുന്നുണ്ട്. സാധാരണക്കാർക്കാണ് നേട്ടമുണ്ടാകേണ്ടത്. വികസനവിഷയങ്ങളാണ് ഉയർത്തേണ്ടത്. മതവർഗീയതയുടെയും ജാതീയതയുടെയുമെല്ലാം അടിസ്ഥാനത്തിൽ മുന്നോട്ടുപോകുന്നവർക്ക് ഒരേയൊരു അജണ്ടയേയൂള്ളൂ. അവർ പരസ്പരം അതിൽനിന്ന് നേട്ടമുണ്ടാക്കുന്നു. പാർട്ടിയുടെ പ്രധാന എതിരാളികൾ തൊഴിലില്ലായ്മയും വിലക്കയറ്റവും കർഷകരുടെ അവസ്ഥയുമെല്ലാമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ഇതിനെല്ലാമെതിരെയാകും ഞങ്ങളുടെ പോരാട്ടം. ഭാവി പറയാനറിയില്ല. സീറ്റുകൾ പ്രവചിക്കുന്നതും അപക്വമാകും. എല്ലാം 2022 തിരഞ്ഞെടുപ്പോടുകൂടി അവസാനിക്കാൻ പോകുന്നില്ല. യു.പിയിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഏറ്റവും പ്രധാന പാർട്ടിയാകാൻ പോകുകയാണ് കോൺഗ്രസെന്നും അവർ കൂട്ടിച്ചേർത്തു.
പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം
യു.പിയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്കും പുതുമുഖങ്ങൾ
ക്കുമാണ് കൂടുതൽ പ്രാതിനിദ്ധ്യം. പുറത്തുവന്ന 166 അംഗ സ്ഥാനാർത്ഥി പട്ടികയിൽ 119പേരും പുതുമുഖങ്ങളാണ്. സ്‌ത്രീകൾക്ക് 40 ശതമാനം സംവരണം ഉറപ്പാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
ഉന്നാവോ മാനഭംഗക്കേസ് ഇരയുടെ മാതാവ് ആഷാ സിംഗ്, പൗരത്വനിയമ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയയായ സദാഫ് ജാഫർ, പൊതുപ്രവർത്തക പൂനം പാണ്ഡെ, ആദിവാസികൾക്കു വേണ്ടി പ്രവർത്തിക്കുന്ന രാം രാജ് തുടങ്ങിയവരെല്ലാം ആദ്യമായി മത്സരിക്കുന്നവർ. ചെറുപ്പക്കാർക്കും കൂടുതൽ അവസരം നൽകുന്നു. 125 പേരുടെ ആദ്യ പട്ടികയിലെ 26പേരും 35വയസിന് താഴെ പ്രായക്കാരാണ്. ചില ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള 2018ലെ മിസ് ബിക്കിനി താരം അർച്ചന ഗൗതം ഹസ്തിനപുരിൽ സ്ഥാനാർത്ഥിയാണ്. വനിതാ, ദളിത്, യുവ, കർഷക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി യു.പിയിൽ നഷ്‌ടമായ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമം സ്ഥാനാർത്ഥി നിർണയത്തിൽ വ്യക്തമാണെന്ന് പാർട്ടി വക്താവ് അൻഷു അശ്വതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |