കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്‌താരത്തിന് 10 ദിവസം കൂടി അനുവദിച്ചു. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. പുതിയ സാക്ഷികളുടെ വിസ്‌താരം പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
സാക്ഷികളിൽ ചിലർ മറ്റ് സംസ്ഥാനങ്ങളിലാണെന്നും ഒരാൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സർക്കാർ ഹർജിയിൽ ചൂണ്ടികാട്ടി. തുടർന്ന് സാക്ഷിവിസ്‌താരത്തിനായി ജനുവരി 27 മുതൽ പത്ത് ദിവസം കോടതി കൂടുതൽ അനുവദിക്കുകയായിരുന്നു. ജനുവരി 22നാണ് വിചാരണക്കോടതിയിൽ സാക്ഷിവിസ്‌താരം ആരംഭിച്ചത്.
അതേസമയം, മൂന്നാം ദിവസവും നടൻ ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം സംവിധായകൻ റാഫിയെയും ഇന്ന് സംവിധായകൻ വ്യാസൻ എടവനക്കാടിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തിയിരുന്നു. ബാലചന്ദ്രകുമാർ നൽകിയ ശബ്‌ദ സാമ്പിളിൽ നിന്നും ദിലീപിന്റെ ശബ്‌ദം റാഫിയും വ്യാസനും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് രാത്രി എട്ടു മണിയോടെ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |