തിരുവനന്തപുരം:ഭരണഘടനാപരമായ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതാണ് അർദ്ധ ജുഡീഷ്യൽ സ്ഥാപനമായ ലോകായുക്തയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സംസ്ഥാനത്ത് മന്ത്രിമാരെ നിയമിക്കുന്നതും മുന്നണി ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതും ഗവർണറാണ്. ഭരണഘടനാപരമായ ഈ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതാണ് ലോകായുക്തയെന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി വിമർശനം ഉന്നയിച്ചു.
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് സംസ്ഥാനത്തുളളത്. ഗവർണർ വഴി നിയമത്തെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്ര ഭരണ കക്ഷിയുടെ ഇടംകോലിടൽ രാഷ്‌ട്രീയത്തിന് വാതിൽ തുറന്നുകൊടുക്കുന്നതാണ് നിലവിലെ സ്ഥിതി.
ലോകായുക്തയുടെ ശുപാർശ തളളാനും കൊളളാനുമുളള നിലവിലെ അവകാശത്തിൽ കേന്ദ്രസർക്കാരിന് ഗവർണർ വഴി സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ ഇടപെടാനുളള ചതിക്കുഴിയുണ്ട്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ നിയമ ഭേദഗതി കൊണ്ടുവരുന്നതെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.
നിയമസഭ സമ്മേളനം നടക്കാത്ത അവസരത്തിൽ ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് സമർപ്പിക്കാനുളള ഭരണഘടനാപരമായ അവകാശമുണ്ടെന്നും ബില്ലായി സഭയിൽ വരുമ്പോൾ പ്രതിപക്ഷത്തിന് അഭിപ്രായം പറയാമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. അഭിപ്രായങ്ങൾ ഗൗരവത്തോടെ സർക്കാർ കേട്ട് കൊള‌്ളേണ്ടവ കൊള്ളുകയും തള്ളേണ്ടവ തള്ളുകയും ചെയ്യുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഉൾപ്പടെ പ്രസ്‌താവനകൾക്ക് മറുപടിയായി കോടിയേരി പറഞ്ഞു. 1996ൽ നായനാർ സർക്കാർ ലോകായുക്ത നിയമം കൊണ്ടുവന്നപ്പോഴുളള കാലമല്ല ഇന്നത്തെ ഇന്ത്യയിലെന്നും കോടിയേരി ലേഖനത്തിൽ ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |