ലക്‌നൗ: വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റ് പ്രതീക്ഷിച്ച് പാർട്ടികളിലേക്ക് മാറുന്ന നേതാക്കളുടെ വാർത്തകൾ എന്നും പുറത്തുവരുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും തിരിച്ചടി നേരിടുന്നത് ഇപ്പോഴും കോൺഗ്രസാണ്. ഒരു മുൻ കേന്ദ്രമന്ത്രിയ്‌ക്ക് പുറമേ ഇപ്പോഴിതാ യു.പി തിരഞ്ഞെടുപ്പിൽ പാർട്ടി രംഗത്തിറക്കിയ താരപ്രചാരകരിൽ ഒരാൾ തന്നെ പാർട്ടി വിടാനൊരുങ്ങുന്നതായാണ് വിവരം.
ബോളിവുഡ് താരവും മുൻ രാജ്യസഭാംഗവും യു.പിയിലെ താര പ്രചാരകനുമായ രാജ് ബബ്ബാറാണ് കോൺഗ്രസ് വിട്ട് സമാജ്‌വാദി പാർട്ടിയിൽ അംഗമാകാനൊരുങ്ങുന്നത്. തങ്ങളുടെ പാർട്ടിയിലേക്ക് രാജ് ബബ്ബാർ വരുന്ന വാർത്തയോട് 'ഘർ വാപ്പസി' എന്നാണ് എസ്.പി നേതാക്കൾ പ്രതികരിച്ചത്. കഴിഞ്ഞ പത്ത് ദിവസങ്ങളായി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവുമായി രാജ് ബബ്ബാർ ഇക്കാര്യം ചർച്ച ചെയ്‌തെന്നാണ് വിവരം.
സമാജ്‌വാദി പാർട്ടി അംഗമായിരുന്ന രാജ് ബബ്ബാർ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടതോടെ 2008ലാണ് കോൺഗ്രസിലെത്തിയത്. അന്നുമുതൽ കോൺഗ്രസ് നേതൃത്വത്തിന്റെ വിശ്വസ്‌തനായിരുന്നു അദ്ദേഹം. 2015 മാർച്ച് മുതൽ 2020 നവംബർ വരെ രാജ്യസഭാംഗമായി. 2016 മുതൽ 2019വരെ കോൺഗ്രസിന്റെ ഉത്തർപ്രദേശിലെ അദ്ധ്യക്ഷനുമായി. കോൺഗ്രസിന്റെ യു.പിയിലെ താരപ്രചാരകരിൽ ആദ്യ അഞ്ച് സ്ഥാനക്കാരിൽ ഒരാൾ ബബ്ബാറായിരുന്നു.
മറ്റൊരു മുതിർന്ന നേതാവും 30 താരപ്രചാരകരിൽ ഒരാളുമായ ആർപിഎൻ സിംഗ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത് ഈയിടെയാണ്. 1996 മുതൽ 2009 വരെ കുശീനഗരത്തിൽ നിന്നും വിജയിച്ച പ്രമുഖനായ കോൺഗ്രസ് നേതാവായിരുന്നു മുൻ കേന്ദ്രമന്ത്രിയായ ആർപിഎൻ സിംഗ്. ഇദ്ദേഹത്തിന് പദ്രൗണ സീറ്റ് ബിജെപി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |