ന്യൂയോർക്ക് : കൊവിഡ് 19ന്റെ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനത്തിൽ ലോകം പകച്ചുനിൽക്കുന്ന അവസരത്തിലാണ് ' നിയോകോവ് " ( NeoCoV ) എന്ന പുതിയ ' കൊറോണ വൈറസ് " വകഭേദത്തെ പറ്റിയുള്ള വാർത്ത ചൈനീസ് ശാസ്ത്രജ്ഞർ പുറത്തുവിടുന്നത്. സൗത്ത് ആഫ്രിക്കയിലെ വവ്വാലുകൾക്കിടെയിൽ കണ്ടെത്തിയ ഈ വൈറസ് മനുഷ്യരെ ബാധിച്ചാൽ മൂന്ന് പേരിൽ ഒരാൾക്ക് മരണം സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്.!
' നിയോകോവ് " കൊവിഡിന്റെ വകഭേദമോ ?
അല്ല, നിയോകോവ് കൊവിഡ് 19ന്റെ വകഭേദം അല്ല. നിയോകോവ് വകഭേദം മെർസ് വൈറസുമായി ( മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം അഥവാ MERS - CoV ) ബന്ധപ്പെട്ടതാണെന്നാണ് ഗവേഷകർ പറയുന്നത്. ഇതുവരെ വവ്വാലുകളിൽ മാത്രമാണ് നിയോകോവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളത്.
എന്താണ് ' മെർസ് " ?
മനുഷ്യരിൽ സാധാരണ ജലദോഷം മുതൽ സാർസ് പോലെയുള്ള അപകടകരമായ ശ്വാസകോശ രോഗങ്ങൾ വരെയുണ്ടാക്കുന്ന വലിയ വൈറസ് കുടുംബമാണ് കൊറോണ. കൊവിഡ് 19ന് കാരണക്കാരൻ SARS-CoV-2 എന്ന കൊറോണ വൈറസാണ്. സാർസ് ( സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ), മെർസ് എന്നീ കൊറോണ വൈറസ് രോഗങ്ങളാണ് ഇതിന് മുന്നേ മനുഷ്യരെ വിറപ്പിച്ചത്.
മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS - CoV / മെർസ് ) ആദ്യമായി കണ്ടെത്തിയത് 2012ൽ സൗദി അറേബ്യയിലാണ്. പിന്നീട് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, എഷ്യ എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്തു. 2014ൽ അമേരിക്കയിലും 2015ൽ കൊറിയയിലും മെർസ് കേസുകൾ കണ്ടെത്തിയിരുന്നു. രോഗം ബാധിക്കുന്ന 35 ശതമാനം പേരിൽ മെർസ് ഗുരുതരമാകുന്നു. ഈ മെർസ് വൈറസുമായി ബന്ധപ്പെട്ട വകഭേദമാണ് പുതിയ നിയോകോവ് എന്നാണ് വിവരം.
2012 മുതൽ 27 രാജ്യങ്ങളിലായി 858 പേരാണ് മെർസ് ബാധിച്ച് മരിച്ചത്. നിലവിൽ മെർസുമായി ബന്ധപ്പെട്ട ഒരു വൈറസുകളും മനുഷ്യർക്കിടെയിൽ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടില്ല.
അതേ സമയം, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോമിനോട് ( SARS - CoV /സാർസ് ) സാമ്യം പുലർത്തുന്നതാണ് കൊവിഡ് 19.
നാം ഭയക്കണോ ?
നിലവിൽ നിയോകോവിനെ ഓർത്ത് ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൊവിഡിന് കാരണമായ SARS-CoV-2 വൈറസ് പടരുന്ന അതേ രീതിയിൽ അതിവേഗത്തിൽ പടരാൻ സാദ്ധ്യത, മനുഷ്യരിലേക്ക് കടന്നാൽ നിയോകോവിന് കഴിഞ്ഞേക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. അതേ സമയം, നിയോകോവിനെ ഇതിന് മുന്നേ ശാസ്ത്രലോകത്തിന് അറിയാമെന്നും റിപ്പോർട്ടുകളുണ്ട്.
മനുഷ്യ ശരീരത്തിൽ കാണപ്പെടുന്ന ഒരു റിസെപ്റ്ററാണ് ( പ്രോട്ടീൻ തന്മാത്ര ) ACE2. മനുഷ്യരെ ബാധിച്ചാൽ ശരീരത്തിലെ ആന്റിബോഡികൾക്കോ നിലവിലെ വാക്സിനുകൾക്കോ നിയോക്കോവിനെ ചെറുക്കാൻ സാധിക്കില്ലെന്നാണ് ഗവേഷകരുടെ ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |