കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും 2021ൽ സ്വർണം നേടിയത് മികച്ച ഡിമാൻഡ്. ആഭരണം, നിക്ഷേപം, വ്യാവസായിക ഉപയോഗം തുടങ്ങിയ ആവശ്യങ്ങൾക്കായി കഴിഞ്ഞവർഷം 4,021.3 ടൺ സ്വർണമാണ് വിറ്റഴിഞ്ഞത്. 2020ലെ 3,658.8 ടണ്ണിനേക്കാൾ 10 ശതമാനം അധികമാണിതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി.
അവസാനപാദമായ ഒക്‌ടോബർ-ഡിസംബറിൽ ഡിമാൻഡ് 2020ലെ സമാനപാദത്തിലെ 768.3 ടണ്ണിൽ നിന്ന് 49 ശതമാനം ഉയർന്ന് 1,146.8 ടണ്ണിലെത്തി. സ്വർണാഭരണ ഡിമാൻഡ് കഴിഞ്ഞവർഷം 1,401.1 ടണ്ണിൽ നിന്നുയർന്ന് 2,123.6 ടണ്ണായി; വളർച്ച 52 ശതമാനം. സ്വർണനിക്ഷേപം പക്ഷേ 1,773.6 ടണ്ണിൽ നിന്ന് 43 ശതമാനം കുറഞ്ഞ് 1,007.1 ടണ്ണിലെത്തി.
ഇന്ത്യയ്ക്ക് സ്വർണക്കുതിപ്പ്
കൊവിഡിനിടയിലും സ്വർണ ഇറക്കുമതിയിലും ഉപഭോഗത്തിലും വൻ കുതിപ്പാണ് 2021ൽ ഇന്ത്യ കാഴ്‌ചവച്ചത്. കണക്കുകൾ ഇങ്ങനെ:
സ്വർണാഭരണം
2020 : 315.9 ടൺ
2021 : 610.9 ടൺ
വളർച്ച : 93%
2021 ഡിസംബർപാദം : 265 ടൺ
വളർച്ച : 93%
നിക്ഷേപം
2020 : 130.4 ടൺ
2021 : 186.5 ടൺ
വളർച്ച : 43%
2021 ഡിസംബർപാദം : 78.9 ടൺ
വളർച്ച : 61%
മൊത്തം ഡിമാൻഡ്
2020 : 446.4 ടൺ
2021 : 797.3 ടൺ
വളർച്ച : 79%
2021 ഡിസംബർപാദം : 343.9 ടൺ
വളർച്ച : 85%
ഇറക്കുമതിയിലും മുന്നേറ്റം
924.6 ടണ്ണാണ് 2021ൽ ഇന്ത്യ ഇറക്കുമതി ചെയ്‌ത സ്വർണം. 349.5 ടണ്ണായിരുന്നു 2020ൽ. ഇക്കഴിഞ്ഞ ഡിസംബർപാദത്തിൽ ഇറക്കുമതി 25 ശതമാനം ഉയർന്ന് 208.4 ടണ്ണിലെത്തി.
ചെലവിലും തിളക്കം
സ്വർണാഭരണങ്ങൾ വാങ്ങാൻ 2021ൽ ഇന്ത്യക്കാർ ചെലവിട്ടത് 2.61 ലക്ഷം കോടി രൂപ; വളർച്ച 96 ശതമാനം. നിക്ഷേപം 46 ശതമാനം ഉയർന്ന് 79,720 കോടി രൂപയായി. മൊത്തം ചെലവ് 1.88 ലക്ഷം കോടി രൂപയിൽ നിന്ന് 81 ശതമാനം വർദ്ധിച്ച് 3.40 ലക്ഷം കോടി രൂപ.
കേന്ദ്രബാങ്ക്: ഇന്ത്യ രണ്ടാമത്
ആഗോളതലത്തിൽ കേന്ദ്രബാങ്കുകളിൽ കഴിഞ്ഞവർഷം ഏറ്റവുമധികം സ്വർണം വാങ്ങിക്കൂട്ടിയത് തായ്‌ലൻഡാണ് 90 ടൺ. ഇന്ത്യയുടെ റിസർവ് ബാങ്ക് 77 ടണ്ണുമായി രണ്ടാമതുണ്ട്. 2009ന് ശേഷം റിസർവ് ബാങ്കിന്റെ ഏറ്റവും വലിയ വാങ്ങലാണിത്. ഹംഗറിയാണ് മൂന്നാമത്; 63 ടൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |