മുംബയ്: കേന്ദ്രസർക്കാരിൽ നിന്ന് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ) ആൻഡ് മാനേജിംഗ് ഡയറക്‌ടർ പദവി ഏറ്റെടുക്കാനില്ലെന്ന് വ്യോമയാന വിദഗ്ദ്ധനും ടർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർമാനുമായ ഇൽകർ അയ്‌ചെ (51).
രാജ്യസുരക്ഷ കാരണങ്ങൾ മുൻനിറുത്തി ടർക്കിഷ് പൗരനായ ഇൽകർ അയ്‌ചെയുടെ നിയമനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയേക്കില്ലെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എയർ ഇന്ത്യയുടെ തലപ്പത്തേക്ക് അയ്‌ചി എത്തുന്നത് തടയണമെന്ന് കേന്ദ്രസർക്കാരിനോട് ആർ.എസ്.എസും ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി 14നാണ് എയർ ഇന്ത്യയുടെ സി.ഇ.ഒയായി അയ്‌ചെ എത്തുമെന്നും ഏപ്രിൽ ഒന്നിനകം ചുമതല ഏറ്റെടുക്കുമെന്നും ടാറ്റ പ്രഖ്യാപിച്ചത്. ടർക്കിഷ് പ്രസിഡന്റ് റെജപ് തയീപ് എർദൊഗാൻ, 1994ൽ ഇസ്താംബൂൾ മേയറായിക്കേ അദ്ദേഹത്തിന്റെ വ്യക്തിഗത ഉപദേശകനായിരുന്നു അയ്‌ചെ.
പാകിസ്ഥാൻ ഭരണകൂടത്തിന്റെ അടുത്ത സുഹൃത്തായ എർദൊഗാൻ യു.എൻ പൊതുസഭയിൽ കാശ്‌മീർ വിഷയമുയർത്തി ഇന്ത്യയ്ക്കെതിരെ പ്രസ്താവനകൾ നടത്തിയത് മോദി സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.
പാകിസ്ഥാനെപ്പോലെ ടർക്കിയും എഫ്.എ.ടി.എഫിന്റെ (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ്) ചാരപ്പട്ടികയിലാണുള്ളത് (ഗ്രേ ലിസ്‌റ്റ്). തീവ്രവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്നതാണ് കാരണം. ടർക്കിഷ് ഇൻവെസ്‌റ്റ്‌മെന്റ് സപ്പോർട്ട് ആൻഡ് പ്രമോഷൻ ഏജൻസിയുടെ (ഇസ്പാറ്റ്) ചെയർമാനായിരിക്കേ, തീവ്രവാദ പ്രസ്ഥാനമായ അൽക്വഇദയ്ക്കായി സ്വകാര്യ നിക്ഷേപം നേടിയെടുക്കാൻ അയ്‌ചെ മുൻകൈ എടുത്തുവെന്ന ആരോപണങ്ങളുമുണ്ട്.
''എന്റെ നിയമനവിഷയത്തിൽ ഇന്ത്യൻ മാദ്ധ്യമങ്ങൾ അനാവശ്യനിറം പകരുകയാണ്. ഇത്തരം വാർത്തകളുടെ നിഴലിൽ നിൽക്കുമ്പോൾ സ്ഥാനം ഏറ്റെടുക്കുന്നത് ശരിയല്ല"",
ഇൽകർ അയ്‌ചെ,
(ടാറ്റ അയച്ചകത്തിൽ പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |