കൊച്ചി: മിക്ക മന്ത്രിമാരും സംഘടനയെ മറന്ന് പ്രവർത്തിക്കുന്നുവെന്നും അവയ്ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പോലും പങ്കെടുക്കാൻ ഇവർക്ക് മടിയാണെന്നും വിമർശനം. സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാർക്കെതിരെ വിമർശനമുണ്ടായത്.
സംഘടനയെ മറന്നു കൊണ്ടുള്ള പ്രവർത്തനത്തെ ന്യായീകരിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവിപരിപാടികൾ ആലോചിക്കുന്നതിനും വേണ്ടി വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ പോലും സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാരുടെ പങ്കാളിത്തം കുറഞ്ഞുവരുന്ന പ്രവണത ഒരു തരത്തിലും അനുവദിക്കാൻ കഴിയില്ല.
ഉത്തരവാദിത്വങ്ങളോട് മുഖം തിരിക്കുന്ന അംഗങ്ങൾ പലപ്പോഴും
സംഘടനയ്ക്ക് ബാദ്ധ്യതയാണ്. ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യമായും കുറ്റമറ്റതുമായ രീതിയിലും നിർവഹിക്കാൻ അംഗങ്ങൾക്ക് കഴിയണം.
മന്ത്രിമാർ പലരും സെക്രട്ടേറിയറ്റിൽ കൃത്യമായി പങ്കെടുക്കുന്നില്ല. തിരുവനന്തപുരത്തുണ്ടെങ്കിലും പങ്കെടുക്കാത്ത നില അംഗീകരിക്കാനാവില്ല. മന്ത്രിമാർ അവയ്ലബിൾ സെക്രട്ടേറിയറ്റിന് നിർബന്ധമായും എത്തണം.
സംസ്ഥാന സെക്രട്ടേറിയറ്റ് പൊതുവിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും ചില അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ലെന്നും കമ്മിറ്റിയിൽ പങ്കെടുത്തു നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും വിമർശനമുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ മൂലം സജീവമാകാത്ത നേതാക്കളെപ്പറ്റിയും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സീനിയർ നേതാവ് ഇ.പി. ജയരാജൻ പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന തീരുമാനം ലംഘിച്ചതായും റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു.
ശോഭ കെടുത്തി എറണാകുളം
ജില്ലാസമ്മേളനം
എറണാകുളം ജില്ലാ സമ്മേളനത്തിലുണ്ടായ ചില സംഭവങ്ങൾ സി.പി.എം സമ്മേളനങ്ങളുടെ ആകെ ശോഭ കെടുത്തിയെന്ന് പ്രവർത്തന റിപ്പോർട്ടിൽ വിമർശിക്കുന്നു. പാർട്ടി ജില്ലാകമ്മറ്റി അംഗം പരസ്യവിമർശനവുമായി സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യം ഒഴിവാക്കണമായിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനമാണിത്.
തിരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകം എടുത്ത നടപടികൾ വളരെ മയപ്പെടുത്തിയായിരുന്നു. ഇതേ തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് കർശന നടപടി ഉറപ്പാക്കേണ്ടി വന്നു. ഇക്കാര്യത്തിൽ ജില്ലയുടെ ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗത്തിന് വീഴ്ച പറ്റി. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ തിരഞ്ഞെടുപ്പ് പരാജയത്തിൽ എടുത്ത നടപടികളിൽ പക്ഷപാതിത്വം കാണിച്ചെന്നും വിമർശനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |