തിരുവനന്തപുരം: 'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യത്തിലൂടെ ഇന്നലെ യുക്രെയിനിൽ നിന്ന് 53 മലയാളി വിദ്യാർത്ഥികളെകൂടി തിരികെ എത്തിച്ചു. ഇതോടെ മടങ്ങിയെത്തിയ മലയാളി വിദ്യാർത്ഥികളുടെ എണ്ണം 184 ആയി.
റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽനിന്നും ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽനിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളിൽ 47പേരാണ് ഉച്ചയ്ക്ക് ഡൽഹിയിൽ എത്തിയത്. ഇതിൽ 11 പേരെ കണ്ണൂർ വിമാനത്താവളം വഴിയും 20 പേരെ കൊച്ചി വഴിയും 16 പേരെ തിരുവനന്തപുരം വഴിയും നാട്ടിലെത്തിച്ചു. ബുക്കാറെസ്റ്റിൽ നിന്നു എയർഇന്ത്യാ എക്സ് പ്രസ് വിമാനത്തിലാണ് മുംബയ് വിമാനത്താവളത്തിൽ ആറുപേരെ എത്തിച്ചത്. ഇതിൽ മൂന്നുപേരെ തിരുവനന്തപുരം വഴിയും രണ്ടുപേരെ കൊച്ചി വഴിയും നാട്ടിൽ എത്തിച്ചു. ഒരാൾ മുംബയിൽ സ്ഥിരതാമസമാക്കിയ മലയാളി വിദ്യാർത്ഥിയാണ്.
ഡൽഹിയിലും മുംബയിലുമെത്തുന്ന മലയാളി വിദ്യാർത്ഥികളെ കേരളത്തിൽ അവരുടെ വീടുകളിൽ എത്തിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ സംഘം ഇരു വിമാനത്താവളങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഡൽഹി വിമാനത്താവളത്തിൽ കേരള ഹൗസിലെ ലെയ്‌സൺ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക കൺട്രോൾ റൂം തുറന്നാണ് പ്രവർത്തനം. മുംബയിൽ അവിടത്തെ കേരള ഹൗസിലെ നോർക്ക വിഭാഗത്തിന്റെ നേതൃത്വത്തിലും. കേരളത്തിലെത്തുന്ന വിദ്യാർത്ഥികളുടെ യാത്രയടക്കമുള്ള കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ നോർക്ക റൂട്ട്‌സിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |