അദ്ധ്യാപകൻ കൈമുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
തൃശൂർ: ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള സ്‌കൂൾ ഒഫ് ഡ്രാമയിലെ അദ്ധ്യാപകൻ അറസ്റ്റിൽ. അസി. പ്രൊഫസർ ഡോ. എസ്. സുനിൽകുമാറിനെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇന്നലെ പുലർച്ചെ സുനിലിനെ കസ്റ്റഡിയിലെടുത്തത്. കൊണ്ടുവരുന്ന വഴിയിൽ കീശയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് സുനിൽകുമാർ കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുന്നലിട്ട ശേഷമാണ് തൃശൂരിലേക്ക് തിരിച്ചത്.
പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം രഹസ്യമൊഴി ജഡ്ജി രേഖപ്പെടുത്തിയിരുന്നു. സൗഹൃദം മുതലെടുത്ത് സുനിൽകുമാർ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നേരത്തെയും സുനിൽകുമാറിനെതിരെ ആരോപണം ഉയർന്നിരുന്നു. സംഭവങ്ങൾ പുറത്തറിഞ്ഞതോടെ വിദ്യാർത്ഥികൾ സമരരംഗത്തായിരുന്നു. അദ്ധ്യാപകരെ കോളേജിൽ പൂട്ടിയിട്ട് രാത്രിയിലും ഇവർ സമരം ചെയ്തു.
സുനിൽകുമാറിനെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. പിരിച്ചുവിടുംവരെ പ്രതിഷേധം തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇന്ന് വിദ്യാർത്ഥികളുമായുള്ള ചർച്ച നടക്കുന്നുണ്ട്.
സിനിമാമേഖലയിലെ വനിതാപ്രവർത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സിയും നടി ദിവ്യ ഗോപിനാഥും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തെത്തി. നാടക സിനിമാ മേഖലകളിലെ പലരും വിദ്യാർത്ഥികൾക്ക് അനുകൂലമായി സാമൂഹികമാദ്ധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |