വർക്കല: വർക്കലയിൽ വിനോദസഞ്ചാരികൾ കടലിൽ അപകടത്തിൽ പെടുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 43 പേരാണ് തിരയിൽപ്പെട്ട് അപകടത്തിലായത്. ലൈഫ് ഗാർഡുകളുടെ സമയോചിതമായ ഇടപെടലുകളെ തുടർന്നാണ് പലരും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ക്ലിഫിന് താഴെ മെയിൻ ബീച്ചിൽ നിന്ന് കടലിലേക്ക് ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുൻപ് കടലിൽ മുങ്ങിത്താഴ്ന്ന ഹൈദരാബാദ് സ്വദേശിയെ ലൈഫ് ഗാർഡുകൾ രക്ഷിച്ചിരുന്നു.
ലൈഫ് ഗാർഡുകൾ സഞ്ചാരികൾക്ക് അപകട മുന്നറിയിപ്പ് നൽകിയാലും കടലിലേക്ക് ഇറങ്ങുന്നത് പതിവാണ്.
ഒരു സൂപ്പർവൈസറുടെ നേതൃത്വത്തിൽ എട്ട് പേരാണ് പാപനാശത്ത് ഡ്യൂട്ടി നോക്കുന്നത്. ഇവരിൽ മൂന്നുപേർ ഏണിക്കൽ, തിരുവമ്പാടി ബീച്ചുകളിലാണ് ഡ്യൂട്ടി ചെയ്യുന്നത്. മറ്റു ബീച്ചുകളിൽ ഒന്നും തന്നെ ലൈഫ് ഗാർഡുകളില്ല. അപകട സാദ്ധ്യത കൂടുതലുള്ള കാപ്പിൽ തീരത്ത് ലൈഫ് ഗാർഡുകളെ ഇതുവരെയും നിയമിച്ചിട്ടില്ല.
ലൈഫ് ഗാർഡുകൾക്കും സുരക്ഷയില്ല
രക്ഷാദൗത്യത്തിനായി ആധുനിക സംവിധാനങ്ങളുടെ സഹായമില്ലാതെയാണ് ലൈഫ് ഗാർഡുമാരുടെ പ്രവർത്തനം. ലൈഫ് ജാക്കറ്റ്, റെസ്ക്യൂ ട്യൂബ്, റെസ്ക്യൂ ബോർഡ്, ഫസ്റ്റ് എയ്ഡ് ബോക്സ്, ലൈഫ് ബോയ്, സെർച്ച് ലൈറ്റ്, ബോട്ട് തുടങ്ങി രക്ഷാപ്രവർത്തനത്തിന് വേണ്ട മതിയായ സൗകര്യങ്ങളൊന്നും തന്നെ ഇവരുടെ പക്കലില്ല. അപകടത്തിൽ പെടുന്നവരെ കരയ്ക്ക് എത്തിക്കാൻ വർഷങ്ങൾക്ക് മുൻപ് ലഭിച്ച ഒരു പഴയ സ്ട്രക്ച്ചറാണ് ഇപ്പോഴുമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |