ന്യൂഡൽഹി: ഒാപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള 15 വിമാനങ്ങളിൽ 3000ത്തോളം ഇന്ത്യക്കാരാണ് മാർച്ച് രണ്ട് രാത്രി മുതൽ ഇന്നലെ വരെ തിരികെ എത്തിയത്. ഒാപ്പറേഷൻ ഗംഗ വഴി ഇതുവരെ 6200 ഇന്ത്യക്കാർ മടങ്ങിയെത്തിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇന്നും നാളെയുമായി 7000 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനാണ് പദ്ധതി. 3500 പേർ ഇന്ന് വിവിധ വിമാനങ്ങളിലായി എത്തും.
വ്യോമസേന ആദ്യ ദിവസം നാലു വിമാനങ്ങളിലായി 798 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. മരുന്നും ഭക്ഷണവും വെള്ളവും അടക്കം 9.7 ടൺ സാധനങ്ങളുമായാണ് വിമാനങ്ങൾ യുക്രെയിൻ അതിർത്തിയിലേക്ക് പോയത്.
പോളണ്ടിലെ സെസോവിൽ നിന്ന് ഡൽഹിക്കു സമീപം ഹിൻഡൻ വ്യോമതാവളത്തിൽ പുലർച്ചെ ഇറങ്ങിയ സി11 വിമാനത്തിലെ 208 യാത്രക്കാരെ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് സ്വീകരിച്ചു. പിന്നാലെ മറ്റൊരു വിമാനത്തിൽ 220 യാത്രക്കാർ വന്നിറങ്ങി. ഇന്നലെ റൊമേനിയ, ഹംഗറി, പോളണ്ട് തലസ്ഥാനങ്ങളിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൂടി ഇന്ത്യക്കാരുമായി തിരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |