SignIn
Kerala Kaumudi Online
Wednesday, 25 September 2024 7.01 PM IST

ആലപ്പുഴയുടെ മണ്ണിലും ചുവന്നു തുടുത്ത് ഗാഗ് പഴങ്ങൾ

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ: വിയറ്റ്നാം സ്വദേശിയായ ഗാഗ് പഴം ആലപ്പുഴയുടെ മണ്ണിലും ആദ്യമായി വിളഞ്ഞു. കൊവിഡ് കാലത്ത് കൊച്ചി അയ്യമ്പുഴയിൽ ജോജോയ്ക്ക് ഗാഗ് പഴങ്ങൾ വരുമാന മാർഗമായ 'കേരളകൗമുദി' വാർത്ത ശ്രദ്ധയിൽപ്പെട്ട കലവൂർ പാം ഫൈബർ അസിസ്റ്റന്റ് മാനേജർ മണ്ണഞ്ചേരി 19ാം വാർഡ് ഓമനമന്ദിരത്തിൽ പ്രമോദ് കുമാറാണ് വിത്തുകൾ വാങ്ങി കൃഷിയിൽ വിജയം കൊയ്തത്. വാർത്തയിലെ കഥാപാത്രമായ ജോജോയെ ഫോണിൽ ബന്ധപ്പെട്ട് പോസ്റ്റൽ മാർഗമാണ് വിത്തുകൾ കൈപ്പറ്റിയത്. മുന്നൂറ് രൂപയ്ക്ക് ആറ് വിത്തുകൾ ലഭിച്ചു. ഇന്ന് ഓമനമന്ദിരത്തിലെ ചെറിയ ഗാഗ് തോട്ടത്തിൽ വിളഞ്ഞുകിടക്കുന്നത് നൂറിലധികം ഗാഗ് പഴങ്ങളാണ്.

ചാണകം, കോഴിവളം, രണ്ടും നേരം വെള്ളം നനയ്ക്കൽ ഇത്രയുമുണ്ടെങ്കിൽ ഗാഗ് തഴച്ചു വളർന്നോളും. പുഴുക്കളുടെ ആക്രമണത്തിന് സാദ്ധ്യതയുണ്ട്. എന്നാൽ ചിരട്ടയ്ക്ക് സമാനമായി കട്ടിയുള്ള പുറം തോടുള്ളതിനാൽ അകത്തേക്ക് കടക്കാൻ ജീവികൾക്കാവില്ല.

ഒരു ഗാഗ് ഫ്രൂട്ടിന്റെ വിപണി വില 1200 രൂപയാണ്. ത്വക്ക്, കണ്ണ്, ഹൃദയം തുടങ്ങിയവയുടെ ആരോഗ്യത്തിന് ഔഷധമാണ്. പഴം രുചിച്ച് നോക്കിയ മുൻപരിചയം പ്രമോദിനില്ല. അടുത്ത ആഴ്ചയോടെ വിളവെടുപ്പ് ആരംഭിക്കും.

ആദ്യം നിരാശ, പിന്നെ അത്ഭുതം

വിത്ത് പാകി ആഴ്ചകൾ കാത്തിരുന്നിട്ടും മുള പൊട്ടാതെ വന്നതോടെ പ്രമോദ് നിരാശനായി. ജോജോയെ വിളിച്ച് സങ്കടവും അറിയിച്ചു. എന്നാൽ പ്രതീക്ഷയോടെ കാത്തിരിക്കാനായിരുന്നു മറുപടി. കട്ടിയുള്ള വിത്തിൽ നിന്ന് ഒരു മാസമായപ്പോഴേക്കും മുള പൊട്ടി. പിന്നെ എല്ലാം കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നെന്ന് പ്രമോദും ഭാര്യ മിനിയും മകൾ മീനാക്ഷിയും പറഞ്ഞു. നാലാം മാസം കായ്ക്കാൻ തുടങ്ങി. ആദ്യം കായ്ച കായ്കൾ വിളവ് പാകമായതോടെ ചുവപ്പ് നിറത്തിലെത്തി. പുതിയ കായ്കൾക്ക് പച്ചയാണ് നിറം. രണ്ടാം ഘട്ടത്തിൽ മഞ്ഞയാകും. കുറച്ചു കൂടി പാകമാകുമ്പോഴേക്കും ഓറഞ്ച് നിറത്തിലെത്തും. ചുവപ്പിലെത്തുന്നതോടെ പഴം പാകമായെന്നർത്ഥം. കായയിൽ നിന്ന് ചെടിയിലേക്കുള്ള തണ്ടും ചുവന്ന് തുടങ്ങുന്നതോടെ പറിച്ചെടുക്കാം.

ആൺ പൂവ് മസ്റ്റ്

വള്ളിപ്പടർപ്പ് പോലെ പടർന്ന് പോകുന്നവയാണ് ഗാഗ് ചെടി. നിറയെ പൂക്കൾ വിരിയും. ഇവയിൽ ആൺ പൂക്കളെ ശേഖരിച്ച് പെൺപൂവിൽ ചേർത്ത് വച്ച് പരാഗണം നടത്തേണ്ട ചുമതല ക‌ർഷകന്റേതാണ്. ആൺ പൂവ് വിരിഞ്ഞില്ലെങ്കിൽ ഫലവും കുറയും. കേരളത്തിൽ പല സ്ഥലങ്ങളിലും ഗാഗ് കൃഷി നടക്കുന്നുണ്ടെങ്കിലും, ഒരേ സമയം നൂറിലധികം കായ്കളെന്നത് ആലപ്പുഴയ്ക്ക് മാത്രം സ്വന്തമെന്ന് പ്രമോദ് പറയുന്നു.

കൗതുകം തോന്നിയത് കൊണ്ടാണ് വിത്ത് വാങ്ങി കൃഷി ആരംഭിച്ചത്. ഇന്ന് നൂറോളം കായ്കൾ കിടക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. ഗാഗ് കഴിച്ച് ത്വക്ക് രോഗം മാറിയവരുടെ നേർസാക്ഷ്യവും കൂടി അറിഞ്ഞതോടെ ഏറെ സന്തോഷമുണ്ട്

- പ്രമോദ് കുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.