ഒാക്‌ലാൻഡ് : ന്യൂസിലാൻഡിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ സെമിഫൈനൽ സ്ഥാനം ഉറപ്പാക്കാൻ ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം രാവിലെ 6.30 മുതൽ ഓക്‌ലാൻഡിലാണ് മത്സരം.
ഈ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലെ ഇന്ത്യയുടെ അഞ്ചാം മത്സരമാണിത്;ആസ്ട്രേലിയയുടെയും. ആദ്യ നാലുമത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതുനിൽക്കുന്ന ടീമാണ് ആസ്ട്രേലിയ . ഇന്ത്യയ്ക്ക് ഇതുവരെ രണ്ട് മത്സരങ്ങളിലേ ജയിക്കാനായിട്ടുള്ളൂ.പട്ടികയിൽ നാലാം സ്ഥാനത്താണ്.
ആദ്യ മത്സരത്തിൽ പാകിസ്ഥാനെ 107 റൺസിന് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ആതിഥേയരായ കിവീസിനോട് 62 റൺസിന് തോറ്റിരുന്നു. മൂന്നാം മത്സരത്തിൽ വിൻഡീസിനെ 155 റൺസിന് കീഴടക്കിയെങ്കിലും അടുത്ത കളിയിൽ ഇംഗ്ളണ്ടിനോട് നാലുവിക്കറ്റിന് തോൽക്കേണ്ടിവന്നു.
ഇംഗ്ളണ്ട്, പാകിസ്ഥാൻ,ന്യൂസിലാൻഡ്,വെസ്റ്റ് ഇൻഡീസ് എന്നിവരെയാണ് ആസ്ട്രേലിയയും നേരിട്ടത്. ഒറ്റക്കളിയിലും തോൽക്കേണ്ടിവന്നില്ല.
മികച്ച ഫോമിലുള്ള സ്മൃതി മന്ഥാന,ഹർമൻപ്രീത് കൗർ, ക്യാപ്ടൻ മിഥാലി രാജ്,പേസർ ജുലാൻ ഗോസ്വാമി,സ്നേഹ് റാണ, പൂജ വസ്ത്രാകർ തുടങ്ങിയവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.മെഗ് ലാനിംഗ്,റേച്ചൽ ഹെയ്നസ്,ആഷ്‌ലി ഗാർഡ്നർ,ബേത്ത് മൂണി,എല്ലിസ് പെറി തുടങ്ങിയവരാണ് ഒാസീസ് നിരയിലെ ശ്രദ്ധേയ താരങ്ങൾ.
ദക്ഷിണാഫ്രിക്ക,ബംഗ്ളാദേശ് എന്നിവർക്കെതിരെയാണ് ഇരു ടീമുകൾക്കും ഇന്നത്തേതുകഴിഞ്ഞാലുള്ള മത്സരങ്ങൾ.പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനത്തുള്ളവർക്കാണ് സെമിപ്രവേശനം എന്നതിനാൽ ഇനിയുള്ള മത്സരങ്ങൾ തോൽക്കാതിരിക്കേണ്ടത് ഇന്ത്യയ്ക്ക് ആവശ്യമാണ്.
ടി.വി ലൈവ് :6.30 am മുതൽ സ്റ്റാർ സ്പോർട്സിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |