ന്യൂഡൽഹി:ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളുടെ സ്വത്തിൽ മകന് അവകാശം ഉന്നയിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ദീർഘകാലമായി അബോധാവസ്ഥയിൽ കഴിയുന്ന തന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളുടെയും നിയമപരമായ രക്ഷാധികാരിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഖാൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിനിടയിൽ മകൻ ആസിഫ് ഖാൻ ഇടപെടാൻ ശ്രമിക്കുകയും വർഷങ്ങളോളംതന്റെ പിതാവിന്റെ യഥാർത്ഥ രക്ഷാധികാരി താനായിരുന്നുവെന്നും സ്വത്തുക്കളുടെ അവകാശിയായി തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
ഈ വാദം അടിസ്ഥാനമില്ലാത്തതും യുക്തിരഹിതവുമാണെന്ന് ജസ്റ്റിസ് ഗൗതം പട്ടേൽ, ജസ്റ്റിസ് മാധവ് ജാംധർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒരു സമുദായത്തിന്റെയും പിന്തുടർച്ചാവകാശ നിയമങ്ങൾ പ്രകാരം രക്ഷിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളുടെ സ്വത്തിൽ മകന് അവകാശവാദമുന്നയിക്കാൻ വ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വാദം ചിരിയുണർത്തുന്നതാണ്. എന്നാൽ ഭാര്യയുടെ അപേക്ഷയിൽ അബോധാവസ്ഥയിൽ കഴിയുന്ന യാളുടെ രക്ഷാകർതൃത്വം സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏതൊരു സ്ഥാവര സ്വത്തുക്കളിലും അയാളുടെ ഓഹരി വിനിയോഗിക്കേണ്ടത് സത്യസന്ധമായ ആവശ്യങ്ങൾക്ക് വേണ്ടിയിരിക്കണം. ഇക്കാരണത്താൽ ഇതുപോലുള്ള സന്ദർഭങ്ങളിൽ പൂർണ്ണമായ അനുമതി നൽകാൻ കഴിയില്ല.
ഭാര്യക്ക് ജോയിന്റ് അക്കൗണ്ട് ഉപയോഗിക്കാൻ കോടതി അനുമതി നൽകി. ഭർത്താവിന്റെ ചികിത്സയ്ക്കായി സ്വത്ത് വിൽക്കാൻ നടപടി സ്വീകരിക്കാൻ കോടതി അനുവദിച്ചു. തീറാധാരം നടപ്പിലാക്കുന്നതിന് മുമ്പ് അതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക അപേക്ഷയുമായി കോടതിയെ സമീപിക്കാൻ ഭാര്യയോട് കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |