ന്യൂഡൽഹി: ഉഭയകക്ഷി ബന്ധവും വാണിജ്യ, വ്യാവസായിക സഹകരണവും വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യ-ആസ്ട്രേലിയ ഉച്ചകോടി ഇന്ന് ഡൽഹിയിൽ നടക്കും. ഉച്ചകോടിക്കായി എത്തുന്ന ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽ വിവിധ മേഖലകളിൽ ആസ്ട്രേലിയ നടത്തുന്ന 1500 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനമായിരിക്കും ഇന്നത്തെ ഉച്ചകോടിയുടെ പ്രധാന സവിശേഷത. ആസ്ട്രേലിയയിൽ നിന്ന് ഇലക്‌ട്രിക് വാഹനങ്ങളുടെ നിർമ്മാണം, സ്റ്റീൽ വ്യവസായം എന്നിവയിൽ പ്രധാന ഘടകമായ ലിഥിയം, മെറ്റലർജിക്കൽ കൽക്കരി തുടങ്ങിയവയുടെ ഇറക്കുമതി വർദ്ധിപ്പിക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളിലും ഒപ്പു വയ്ക്കും. ബഹിരാകാശം, സൈബർ സുരക്ഷ, സാങ്കേതികവിദ്യ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കും ഫലപ്രദമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതു കൂടാതെ ക്വാഡ് കൂട്ടായ്മയുടെ ഭാഗമായ ഇന്ത്യയും ആസ്ട്രേലിയും തമ്മിലുള്ള തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികളുണ്ടാകും. യുക്രെയിൻ വിഷയത്തിൽ റഷ്യയെ എതിർക്കുന്ന ആസ്ട്രേലിയയും നിക്ഷ്‌പക്ഷ നിലപാട് സ്വീകരിക്കുന്ന ഇന്ത്യയും തമ്മിൽ നടത്തുന്ന ഉഭയകക്ഷി ചർച്ചയ്‌ക്കും പ്രാധാന്യം ഏറെയാണ്. പരസ്പര ധാരണയോടെ സഹകരണം കൂടുതൽ വിപുലപ്പെടുത്താനുതകുന്ന പൊതു താത്പര്യങ്ങൾക്കാകും മുൻതൂക്കം നല്കുക. കൊവിഡ് കാലത്ത് 2020 ജൂണിൽ മോദിയും മോറിസണും വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയിരുന്നു. വാഷിംഗ്ടൺ ഡിസിയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്വാഡ് നേതാക്കളുടെ കൂട്ടായ്മയിലും ഇരുവരും പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |