തൃശൂർ: കാർഷിക മേഖലയെ സ്വയംപര്യാപ്തമാക്കാനുള്ള നടപടികളുമായി ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്. ശാസ്ത്രീയ കൃഷി രീതിയിലൂടെയും യന്ത്രവത്ക്കരണത്തിലൂടെയും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം ഉൾക്കൊള്ളുന്നതാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അവതരിപ്പിച്ച ബഡ്ജറ്റ്.
വിജ്ഞാൻസാഗർ, വിദ്യാഭ്യാസ രംഗം, വയോജന പരിപാലനം, ദാരിദ്ര്യ ലഘൂകരണം, പ്രകൃതി സംരക്ഷണം, വന്യജീവികളിൽ നിന്നുള്ള സുരക്ഷ, ജലരക്ഷ, ജീവരക്ഷ, മൃഗസംരക്ഷണം, വിനോദ മേഖല തുടങ്ങി വിവിധ മേഖലകൾക്ക് പ്രത്യേക ഊന്നൽ ബഡ്ജറ്റിൽ നൽകിയിട്ടുണ്ട്. കുളങ്ങളും പാടങ്ങളും ഉപേക്ഷിക്കപ്പെട്ട പാറമടകളും ഉപയോഗിച്ച് ശുദ്ധജല മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കും. കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനും പുതിയവ വാങ്ങാനും തുക നീക്കിവെച്ചിട്ടുണ്ട്. പഴയന്നൂരിൽ ശീതികരണ സംഭരണ ശാല സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
വെണ്ണൂർ തുറ പദ്ധതിക്ക് 3 കോടി
ജില്ലാ പഞ്ചായത്തും വിവിധ വകുപ്പുകളും സംയോജിച്ച് നടപ്പിലാക്കുന്ന വെണ്ണൂർതുറ പദ്ധതിക്ക് ആസൂത്രണ ബോർഡിൽ നിന്ന് ലഭിക്കുന്ന രണ്ട് കോടിയടക്കം മൂന്നു കോടിയാണ് വകയിരുത്തിയത്. ചേറ്റുവ കായൽ സംരക്ഷണത്തിന് ഒരുകോടിയും ഉൾപ്പെടുത്തി. മൃഗസംരക്ഷണ മേഖലയിൽ കാലികളുടെ വന്ധ്യതാ നിവാരണത്തിനായി 25 ലക്ഷവും പാലിന് സബ്‌സിഡി നൽകാൻ ഒന്നരക്കോടിയും മാറ്റിയിട്ടുണ്ട്. എല്ലാ വീടുകളിലും മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്ന മുറ്റത്തൊരു മീൻകുളം പദ്ധതിക്ക് 15ലക്ഷം രൂപയും നൽകും.
വടക്കാഞ്ചേരി ആശുപത്രിക്ക് 20 ലക്ഷം
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി
ഓക്‌സിജൻ എത്തിക്കുന്നതിനുള്ള പൈപ്പിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന് 20ലക്ഷമാണ് വകയിരുത്തിയത്. അലോപ്പതി, ആയുർവ്വേദ , ഹോമിയോ ആശുപത്രികളിൽ മരുന്നും ചികിത്സാ ഉപാധികളും ലഭ്യമാക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
കുടിവെള്ള പദ്ധതിക്ക് ഒന്നരക്കോടി
ഗ്രാമീണ മേഖലയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ചെറുകിട ഇടത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഒന്നരക്കോടിയാണ് വകയിരുത്തിയത്. വനിതാ ശാക്തീകരണത്തിന് ഷീ ലോഡ്ജ്, കുടുംബശ്രീ പരിശീലനകേന്ദ്രത്തിന്റെ നിർമ്മാണം എന്നിവയ്ക്കും തുകയുണ്ട്. ഗ്രാമീണ ജനതയ്ക്ക് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്ന കുടുംബശ്രീ ഭക്ഷണ ശാലകൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ 5ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തുകളുടെയും റോഡുകൾ അറ്റകുറ്റപണി നടത്തി പുനരുദ്ധരിക്കുന്നതിന് 20 കോടിയും പുതിയ റോഡ് നിർമ്മാണത്തിനായി മൂന്ന് കോടിയും റോഡുകളുടെ ഭാഗമായ കാന നിർമ്മാണത്തിന് 60 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പട്ടിക ജാതി മേഖലയ്ക്ക് 24 കോടി
പട്ടികജാതി പട്ടികവർഗ്ഗ വികസനവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ 24 കോടിയാണ് ഉൾക്കൊള്ളിച്ചത്. പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന മുറി , വിദേശത്ത് തൊഴിൽ തേടുന്ന പട്ടികജാതി യുവാക്കൾക്ക് ധനസഹായം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ലൈഫ് പദ്ധതിക്ക് 17 കോടി
ലൈഫ് ഭവനനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണത്തിന് ധനസഹായം നൽകുന്നതിനും പാർപ്പിട സമുച്ചയം നിർമ്മിക്കാനും ഭൂമി വാങ്ങാനും പഞ്ചായത്തുകളെ സഹായിക്കാൻ 17 കോടിയാണ് ഇത്തവണത്തെ ബഡ്ജറ്റിൽ വകയിരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |