ഒറ്റനോട്ടത്തിൽ
വരവ് - 285,03,47,565
ചിലവ്-279,16,94,000
നീക്കിയിരിപ്പ് -69,00,42,976
കണ്ണൂർ:കുടിവെളളം,റോഡ് വികസനം, അറ്റകുറ്റപണി, പുതിയ റോഡ് നിർമ്മാണം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകി ഡെപ്യൂട്ടി മേയർ കെ .ഷബീന കോർപ്പറേഷൻ ബഡ് ജറ്റ് അവതരിപ്പിച്ചു. നടപ്പിലാക്കാത്ത പല പദ്ധതികളും ഉൾപ്പെടുത്തിയ ബഡ് ജറ്റ് നിരാശാജനകമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം.
അഞ്ചുവർഷംകൊണ്ട് കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടിവെള്ള പദ്ധതികൾക്ക് 12 കോടി അനുവദിച്ചത്. പ്രധാനപ്പെട്ട ജംഗ്ഷനുകൾ, ഫുട്പാത്തുകൾ, എന്നിവ നവീകരിക്കുകയും പ്രധാന കവാടങ്ങളിൽ സ്വാഗതകമാനങ്ങൾ സ്ഥാപിക്കുകയും ചെയ്യും. പൊതുജനങ്ങളുടെ പരാതി മേയറുടെ സാന്നിധ്യത്തിൽ നേരിട്ട കേൾക്കാൻ പരാതി പരിഹാര സംവിധാനം ഒരുക്കും.
പാലിയേറ്റീവ് കെയർ 35 ലക്ഷം രൂപ, വയോമിത്രം പരിപാടികൾക്ക് 25 ലക്ഷം രൂപ, വയോജന ക്ഷേമ പരിചരണത്തിനായി പൂരക പോഷകാഹാരം, ഒറ്റപ്പെട്ട് ജീവിക്കുന്നവർക്കുള്ള പരിചരണ പാക്കേജ് എന്നിവയ്ക്കായി 5 ലക്ഷം, വയോജന വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 30 ലക്ഷം, വാതിൽപ്പടി സേവനം 5 ലക്ഷം എന്നിങ്ങനെ സാമൂഹ്യക്ഷേമപദ്ധതികൾക്കും തുക അനുവദിച്ചിട്ടുണ്ട്.
സമ്പൂർണ കുടിവെള്ളപദ്ധതിക്ക് 12 കോടി
ഓഫീസേഴ്സ് ക്ളബ്ബ് മുതൽ ശ്രീനാരായണ പാർക്ക് വരെ ബൈപാസ് 50 ലക്ഷം
റോഡ് അറ്റകുറ്റപ്പണിക്ക് 12 കോടി
പുതിയ റോഡുകൾക്ക് 18 കോടി
ആയിരം കിണറുകളുടെ റീചാർജ് 1.50കോടി
നഗരസൗന്ദര്യവത്കരണത്തിന് 3കോടി
ദുരന്തനിവാരണത്തിന് 10കോടി
ജവഹർ സ്റ്റേഡിയത്തിന് അന്താരാഷ്ട്രനിലവാരം
ജവഹർ സ്റ്റേഡിയം അന്താരാഷ്ട്രനിലവാരത്തിൽ പൊളിച്ച് പണിയും. ഇതിനായി 300 കോടി മതിപ്പ് ചിലവാണ് പ്രതീക്ഷിക്കുന്നത്. പഠനത്തിനും ഡി.പി.ആർ തയ്യാറാക്കുന്നതിനും ഒരു കോടി നീക്കി വെച്ചു. ചേലോറയിലും ആറ്റടപ്പയിലും മിനി സ്റ്റേഡിയം നിർമ്മിക്കാൻ നാല് കോടി വകയിരുത്തി.
കണ്ണൂർ ദസറ പൊടിപൊടിക്കും
കണ്ണൂർ സാംസ്‌കാരിക രംഗത്ത് അതിപുരാതന കാലം മുതലെ വർണ പൊലിമയോടെ നടത്തുന്ന് കണ്ണൂർ ദസറക്ക് ആഘോഷത്തെ കൂടുതൽ മാറ്റോടെ നടത്തും. ഫുഡ് സ്റ്റാളുകൾ ഉൾപ്പെടെയുള്ളവ സജ്ജീകരിച്ച് ബീച്ച് കാർണിവൽ കലാപരിപരിപാടികളോടെ നടത്തും. ഇതിന് രണ്ടിനും പത്ത് ലക്ഷം വകയിരുത്തി.
വഴിയോര കച്ചവടക്കാരെയും ചെരുപ്പ് തുന്നൽ തൊഴിലാഴികളയെും പുനരധിവസിപ്പിക്കും
കാർഷിക മേഖലക്ക് കരുതൽ
കേരാമൃതം പദ്ധതി 80 ലക്ഷം, നെൽകൃഷി പ്രോത്സാഹനം 50 ലക്ഷം, പച്ചക്കറി കൃഷി പ്രാത്സാഹനം 20 ലക്ഷം, ക്ഷീരോൽപാദനം 75 ലക്ഷം, മൃഗസംരക്ഷണം അഞ്ച് ലക്ഷം, ആടുവളർത്തൽ അഞ്ച് ലക്ഷം, കോഴി വളർത്തൽ 10 ലക്ഷം, മത്സ്യ സമൃദ്ധി പദ്ധതി 50 ലക്ഷം എന്നിങ്ങനെയും തുക വകയിരുത്തി.
അടിയന്തരപ്രാധാന്യത്തോടെ കാണേണ്ട വിഷയങ്ങൾക്കൊന്നും അത്തരത്തിലുള്ള പ്രാധാന്യം നൽകിയിട്ടില്ല.വിലകയറ്റത്തിനെതിരെ പ്രതിഷേധിക്കാൻ പോലും തയ്യാറാകാതെ ബി.ജെ.പിയുമായുള്ള ഒത്തുകളിയാണ് നടക്കുന്നത്.തെരുവു നായ ശല്യത്തിനും എ.ബി.സി പദ്ധതിക്കുമൊന്നും യാതൗരു തുക പോലും നീക്കി വച്ചിട്ടില്ല.പനരധിവാസത്തിന് തുക വളരെ കുറവാണ്.വനിതാ കമ്മീഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ജാഗ്ര താ സമിതി പോലുള്ള പദ്ധതികളോട് കോർപ്പറേഷന് തീരെ താൽപ്പര്യവുമില്ല ഇടത്പക്ഷ കൗൺസിലർമാർക്കാർക്കും വാർഡ് അലോട്ട്മെന്റ് കിട്ടിയിട്ടില്ല.പല പദ്ധതികളോടും മുഖം തിരിഞ്ഞ് നിൽക്കുന്ന ബജറ്റാണിത്.ചെറിയ ഫണ്ടെങ്കിലും നീക്കി വച്ചിരുന്നെങ്കിൽ മാത്രമെ എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ള.
എൻ.സുകന്യ,എൽ.ഡി.എഫ് കൗൺസിലർ
ബഡ്‌ജറ്റ് നിർദേശങ്ങൾ നടപ്പിലാക്കാനുള്ളതാണ്.കൊവിഡിനെ തുടർന്ന് നിശ്ചലമായ അവസ്ഥയിൽ നിന്നും മാറ്റം വന്നിട്ട് രണ്ട് മാസമെ ആയിട്ടുള്ളു. അതിനാൽ നേരത്തെ നിർദേശിച്ച പല പദ്ധതികളും നടപ്പിലാക്കാൻ പ്രയാസമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ ഫണ്ട് വെട്ടിക്കുറച്ചത് കോർപ്പറേഷന്റെ പ്രവർത്തനത്തിന് ഏറെ പ്രയാസം സൃഷ്ടിച്ചു. നല്ലൊരു നാളേക്ക് വേണ്ടിയുള്ള ബജറ്റ് നിർദേശം പ്രശംസനീയമാണ്
ടി.ഒ മോഹനൻ,കോർപറേഷൻ മേയർ
സംസ്ഥാന സർക്കാരിന്റെ അലംഭാവം മൂലമാണ് കോർപറേഷന് പല പദ്ധതികളും നടപ്പിലാക്കാൻ സാധിക്കാത്തത്. കേന്ദ്രസർക്കാരിന്റെ പല പദ്ധതികളും കോർപറേഷൻ വഴി ജനങ്ങളിലേക്കെത്തിക്കാൻ സർക്കാരിന് കഴിയുന്നില്ല
വി.കെ ഷൈജു,ബി.ജെ.പി കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |