ന്യൂഡൽഹി : രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ മൈക്രോവേവ് അവ്നിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. ദക്ഷിണ ഡൽഹിയിലെ ചിരാഗ് ദില്ലിയിലാണ് സംഭവം.വീട്ടിലെ അടുക്കളയിൽ വെച്ചിരുന്ന ഓവനിലാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് അമ്മ ഡിംപിൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ഓവനിൽ വെച്ചതാണെന്നും പോലീസ് പറയുന്നു. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളായ ഗുൽഷൻ കൗശിക്, ഡിംപിൾ കൗശിക് എന്നിവരെ ചോദ്യം ചെയ്തിരുന്നു.ചോദ്യം ചെയ്യലിന്റെ ഇടയിൽ കുഞ്ഞിന്റെ അമ്മ കുഴഞ്ഞ് വീണതായി അഭിനയിച്ചുവെങ്കിലും പിന്നീട് അത് അവരുടെ നാടകമായിരുന്നുവെന്ന് തെളിഞ്ഞുവെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ബെനിറ്റ് മേരി ജയ്കർ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് സംഭവത്തിന്റെ യഥാർത്ഥ ചിത്രം പുറത്തു വന്നത്. റിപ്പോർട്ട് പ്രകാരം കുഞ്ഞ് ഞായറാഴ്ചയാണ് മരിച്ചതെന്ന് തെളിഞ്ഞു. തെളിവുകൾ നശിപ്പിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഒരു രാത്രി ഴിഞ്ഞിട്ടാണ് അമ്മ മൃതദേഹം ഓവനിൽ വെച്ചത്. കുഞ്ഞിനെ വാഷിംഗ് മെഷീനിൽ ഇട്ടാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പെൺകുഞ്ഞിന്റെ ജനനത്തിൽ ഡിംപിൾ കൗശിക് അസ്വസ്ഥയായിരുന്നുവെന്നും ഇക്കാരണത്താൽ നിരന്തരം ഡിംപിൾ ഭർത്താവുമായി കലഹിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ജനുവരിയിലാണ് പെൺകുഞ്ഞിന് ഡിംപിൾ ജൻമം നൽകിയത്. ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു മകനുമുണ്ട്.
ഡിംപിൾ മുറിക്കുള്ളിൽ കയറി ഏറെ നേരം കതകടിച്ചിരിക്കുന്നതായി ഭർതൃമാതാവ് അയൽവാസികളെ അറിയിച്ചു. തുടർന്ന് അയൽവാസികൾ ഗ്ലാസ് പൊട്ടിച്ചാണ് അകത്തു കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |