കൊച്ചി: നാലാം ക്ലാസുകാരി സെറിൽ ഗ്രേസിന് പിതാവ് വൈപ്പിൻ കൊച്ചമ്പലം സ്വദേശി സെൻസ് ആന്റണി പിറന്നാൾ സമ്മാനമായി നൽകിയത് സ്വയം നിർമ്മിച്ച കുഞ്ഞ് ഇലക്ട്രിക് കാർ. സ്കൂൾ വിട്ടെത്തിയാൽ പിന്നെ മുറ്റത്തും ഇടവഴിയിലുമൊക്കെ കാർ ഓടിച്ച് രസിക്കുകയാണ് സെറിൽ.
ലോക്ക്ഡൗൺ കാലത്താണ് ഓടിക്കാവുന്ന 'കളിപ്പാട്ടക്കാർ' എന്ന ആഗ്രഹം സെറിൽ പിതാവിനോട് പറഞ്ഞത്. ഒരുപാടിടത്ത് തിരഞ്ഞെങ്കിലും കിട്ടിയില്ല. അങ്ങനെയാണ് കാർ നിർമ്മിച്ച് അടുത്ത പിറന്നാളിന് നൽകാൻ തീരുമാനിച്ചത്.
മകൾക്ക് അപകടം പറ്റുമോയെന്ന് ഭയന്ന് ആദ്യമൊക്കെ എതിർത്തെങ്കിലും അദ്ധ്യാപികയായ അമ്മ മേരി ഗ്രേസും മുത്തച്ഛൻ ജോർജുകുട്ടിയും പിന്നീട് ഒപ്പം നിന്നു. സെറിൽ ഒരാഴ്ചകൊണ്ട് ഓടിക്കാനും പഠിച്ചു.
ഫൈബറും ജി.ഐ ഷീറ്റും ഉപയോഗിച്ചാണ് ബോഡി നിർമ്മാണം. ആക്ടീവയുടെ ചക്രങ്ങളും ടൊയോട്ട കാറിന്റെ സ്റ്റിയറിംഗുമാണ്. ആക്‌സിലേറ്റർ, ഹെഡ്‌ലൈറ്റ്, ഹോൺ, ബ്രേക്ക്, ബ്രേക്ക്‌ലൈറ്റ്, ഇൻഡിക്കേറ്റർ, റിവേഴ്സ് ഗിയർ എന്നിവയെല്ലാമുണ്ട്.
48 വാട്‌സിന്റെ മോട്ടോർ ചാർജിംഗിന് നാല് ബാറ്ററികളാണുള്ളത്. ബാറ്ററി ഫുൾ ചാർജ് ആകാൻ ആറ് മണിക്കൂർ വേണം. വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് ഇലക്ട്രിക്കൽ വർക്കുകൾ പഠിച്ച അനുഭവം വച്ചായിരുന്നു നിർമ്മാണം. വെൽഡിംഗിനു മാത്രമാണ് പുറത്തു നിന്നൊരാളുടെ സഹായം തേടിയത്. ഇന്റീരിയർ ഡിസൈനറാണ് സെൻസ് ആന്റണി.
30,000 രൂപ ചെലവ്
30,000 രൂപയാണ് കുഞ്ഞൻ കാറിന്റെ നിർമ്മാണച്ചെലവ്. ബാറ്ററിക്കും മോട്ടോറിനുമായി 15,000രൂപ ചെലവായി. മകൾക്ക് നിർമ്മിച്ച കാർ കണ്ട് ഒട്ടേറെപ്പേർ വിളിച്ചു. സുഹൃത്തിന് ഒരെണ്ണം നിർമ്മിച്ചു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |