കണ്ണൂർ: കണ്ണൂർ മയക്കുമരുന്ന് കേസിൽ പ്രത്യക്ഷമായും പരോക്ഷമായും നാൽപതിലേറെ ഇടനിലക്കാർ കണ്ണികളാണെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ബംഗ്ളൂരിൽ നിന്നും കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്താൻ ഒരു അന്താരാഷ്ട്ര ഇടനാഴിതന്നെയുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.ചില തീവ്രവാദ സംഘടനകൾ സ്‌പോൺസർമാരായി ഇതിൽ ബന്ധപ്പെട്ടതായി സംശയമുണ്ടെങ്കിലും വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
കണ്ണൂർ നഗരത്തിൽ നിന്നും 1.950 ഗ്രാംമയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ബംഗ്ളൂരിൽ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത നൈജീരിയൻ യുവതിയെ ചോദ്യംചെയ്തു. ബംഗ്ളൂരിൽ വിദ്യാർത്ഥിനിയായ നൈജീരിയൻ യുവതിയാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ നിസാം ഇവർക്ക് പണം ബാങ്ക് അക്കൗണ്ടുവഴി കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്. ബംഗളൂരിൽ കോളേജ് വിദ്യാർത്ഥിനിയായ ഇവരെ പിടികൂടിയത്. എന്നാൽ ഇവർ തന്റെ അക്കൗണ്ടുവഴി നടന്ന ഇടപാടുകളേ കുറിച്ചു തനിക്കറിയില്ലായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് നൽകിയ മൊഴി.അതുകൊണ്ടു തന്നെ ഇവരെ വെറുതെ വിടാനാണ് സാദ്ധ്യത.നിസാം അയച്ചു നൽകിയ തുക ഇവർ നൈജീരിയൻ സ്വദേശിക്ക് ഗൂഗിൾ പേവഴി കൈമാറിയിട്ടുണ്ടെങ്കിലും അതു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് നൈജീരിയൻ യുവതി നൽകിയ മൊഴി.
തെളിയാതെ തെളിവുകൾ
കണ്ണൂർ മയക്കുമരുന്ന് കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ അന്താരാഷ്ട്രറാക്കറ്റിലേക്ക് എത്തിച്ചുചേരുന്നതിനുള്ള തെളിവുകളുടെ അഭാവമാണ് പ്രത്യേക അന്വേഷണ സംഘത്തെ വലയ്ക്കുന്നത്്. അന്വേഷണം മുകളിലേക്ക് പോകുന്തോറും ബാങ്ക് അക്കൗണ്ടുവഴിയുള്ള പണമിടപാടുകളുടെ വിവരം മാത്രമാണ് പൊലീസിനു ലഭിക്കുന്നത്. ഇതോടെ കേസ് അഫ്സൽ -ബൾക്കിസ് ദമ്പതികളിലും ഇവരുടെ ബന്ധുക്കളായ നിസാം, ജനീസ്, പഴയങ്ങാടിയിലെ ടൂറിസ്റ്റ് ബസ് ഡ്രൈവർ ശിഹാബ്, അൻസാരി- ഷബ്ന ദമ്പതികൾ എന്നിവരിലേക്ക് ഒതുങ്ങി പോകാനിടയുണ്ട്. കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലായി നാൽപതോളം ഇടനിലക്കാരുമായി നിസാം മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിലുംവിശദവിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
ജീവിത പ്രയാസം മുതലെടുത്ത് കെണിയിൽ വീഴ്ത്തി
തങ്ങളുടെ ജീവിതപ്രയാസം മുതലെടുത്തുകൊണ്ടു നിസാം ചതിയിൽ വീഴ്ത്തുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ അൻസാരിയുടെ ഭാര്യ ഷബ്ന പൊലീസിൽ നൽകിയ മൊഴി.കണ്ണൂർ നഗരത്തിൽ നിന്നും തന്റെ ബന്ധുക്കളായ അഫ്സൽ-ബൾക്കിസ് ദമ്പതികൾ പിടിലായപ്പോൾ നിസാം തങ്ങൾ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെത്തുകയും മയക്കുമരുന്നുകൾ ചെറിയ പൊതികളിലാക്കി മാറ്റുകയും ചെയ്തതായാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ താൻ അതിനെ എതിർത്തുവെങ്കിലും കഞ്ചാവു ഉപയോഗിച്ചതിന് റീഅഡിക്ഷൻ ചികിത്സയിലായ അൻസാരിയുടെ രോഗാവസ്ഥയും ചൂണ്ടിക്കാട്ടി ഹെൽപ്പ് ചെയ്യണം. ഇതു അവസാനത്തെ ഇടപടാണെന്നു പറഞ്ഞാണ് നിസാം നിർബന്ധിച്ചതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |