കൊച്ചി: ലഹരി ഇടപാടിന് പ്രത്യേക ടീം രൂപീകരിച്ച് അദൃശ്യനായി മയക്കുമരുന്ന് കച്ചവടം പൊടിപൊടിച്ചിരുന്നത് ബി.ടെക് വിദ്യാർത്ഥി! പ്രത്യേക എക്സൈസ് സംഘം മാസങ്ങളോളം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ സ്ലീപ്പർ സെല്ലുകളാക്കി മാറ്റിയ സൈബർ വിദഗ്ദ്ധൻ കൂടിയായ ആലപ്പുഴ അരൂർ പള്ളിക്കടവിൽപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (24) പിടിയിലായത്. വൈറ്റില ചളിക്കവട്ടം കുഴുവേലി ക്ഷേത്രത്തിന് സമീപം അന്വേഷണ സംഘം ഇയാളെ വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കുമരുന്ന് ലഹരിയിലായിരുന്ന ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് 'നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം' എന്ന് പേരിൽ സംഘമുണ്ടാക്കിയായിരുന്നു ഇടപാട്.
നേരിട്ട് വില്പനയ്ക്കിറങ്ങാതെ ലഹരിപ്പൊതികൾ വഴിയരികിലുൾപ്പെടെ സുരക്ഷിതമായി വച്ച് സംഘാംഗങ്ങൾക്ക് ലോക്കേഷൻ അയച്ചുനൽകിയാണ് ഇടപാട് നടത്തിയിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയായിരുന്നു ആശയവിനിമയം. രാത്രി ഏഴ് മുതൽ പത്തുവരെയാണ് കറക്കം. 'പണി ഡ്രോപ്പ്ഡ്' എന്ന കോഡാണ് മയക്കുമരുന്ന് പൊതികൾ വച്ചിട്ടുണ്ടെന്നതിന് ഉപയോഗിച്ചിരുന്നത്. പൊതികൾ എടുത്താൽ 'ടാസ്ക് കംപ്ലീറ്റഡ്' എന്ന് മെസേജ് അയക്കണം. അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവാക്കൾ നൽകിയ വിവരമാണ് ഹരികൃഷ്ണനിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.
ഒരു ഗ്രാം എം.ഡി.എം.എ വില്പന നടത്തിയാൽ വിതരണക്കാരന് 1000 രൂപ കമ്മിഷൻ നൽകിയിരുന്നു. ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവാക്കളെയാണ് ലക്ഷ്യം വച്ചിരുന്നത്. എറണാകുളം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ , അസി. ഇൻസ്പെക്ടർ കെ.ആർ രാം പ്രസാദ്, പ്രിവന്റീവ് ഓഫീസർമാരായ സത്യ നാരായണൻ ഇ.എസ്, രമേശൻ കെ.കെ, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി. ടോമി, എൻ.ജി അജിത് കുമാർ , സിവിൽ എക്സൈസ് ഓഫീസർ ജിതീഷ്, വിമൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |