ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. സ്‌കൂൾ, കോളേജ് പരീക്ഷകൾ അടുത്ത ആഴ്ച്ച ആരംഭിക്കുകയാണെന്നും അതുകൊണ്ട് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം പ്രക്ഷുബ്‌ധമാക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിലക്ക് ശരിവെച്ച കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിവാജ്യഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വിശദീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |