#കരട് ബില്ല് തിരിച്ചയച്ചു
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ തൊഴിൽചൂഷണം തടയാനായി സിവിൽ കോടതിയുടെ അധികാരമുള്ള സ്ഥിരം കമ്മിഷൻ രൂപീകരിക്കാൻ സാംസ്കാരികവകുപ്പ് തയ്യാറാക്കിയ കരട് ബില്ല് നിയമവകുപ്പ് തിരിച്ചയച്ചു. ഇത്തരം കാര്യങ്ങൾ പരിഗണിക്കാൻ വനിതാ കമ്മിഷൻ ഉൾപ്പെടെ സമാനകമ്മിഷനുകൾ ഉണ്ടായിരിക്കേ, ഇനിയുമൊരു കമ്മിഷൻ പ്രായോഗികമാണോ എന്ന സംശയം ഉന്നയിച്ചാണ് നിയമവകുപ്പ് ഒരു മാസം മുമ്പ് ഫയൽ മടക്കിയത്. സാംസ്കാരികവകുപ്പ് ഫയൽ മന്ത്രിയുടെ ഓഫീസിലേക്ക് വിട്ടു. ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതായാണ് വിവരം.
മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന തൊഴിൽചൂഷണങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സാംസ്കാരിക വകുപ്പ് നിയമനിർമാണത്തിനുള്ള കരട് തയ്യാറാക്കി നിയമവകുപ്പിന്റെ പരിഗണനയ്ക്കയച്ചത്. ആരോപണവിധേയരെ സമൻസ് അയച്ച് വിളിച്ചുവരുത്താനും ഹാജരായില്ലെങ്കിൽ വാറണ്ട് നൽകാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ, കമ്മിഷൻ ചെയർമാൻ ജുഡിഷ്യൽ ഓഫീസർ പദവിയിലുള്ള വ്യക്തിയാവണമെന്നും നിർദ്ദേശിക്കുന്നു.
കമ്മിഷൻ സംവിധാനങ്ങൾക്ക് ശുപാർശ ചെയ്യാനുള്ള അധികാരമേയുള്ളൂ എന്നത് പരിമിതിയാണ്. എക്സിക്യൂട്ടീവ് അധികാരം കമ്മിഷനുകൾക്കില്ല. അതുള്ള സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ജസ്റ്റിസ് ഹേമ കമ്മിഷൻ
നിർദ്ദേശിച്ചത് ട്രിബ്യൂണൽ
#സിനിമാമേഖലയിലെ ലൈംഗിക ചൂഷണ പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക ട്രിബ്യൂണൽ വേണം.പ്രത്യേക നിയമനിർമാണം നടത്തണം.
നിലവിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക പീഡനം തടയൽ നിയമം (പോഷ് ആക്ട്) ഫലപ്രദമായി നടപ്പാക്കണം.
2 വർഷം മുമ്പ് കിട്ടിയ റിപ്പോർട്ട്
2017ൽ നടി ആക്രമിക്കപ്പെട്ട ശേഷമാണ് വിമൻ ഇൻ സിനിമാ കളക്ടീവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പഠിക്കാൻ കമ്മിഷനെ വച്ചത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഇപ്പോൾ രണ്ട് വർഷവും മൂന്ന് മാസവുമാകുന്നു. 300 പേജുകളുള്ള റിപ്പോർട്ടിലെ സുപ്രധാന ശുപാർശകളും കണ്ടെത്തലുകളും സർക്കാർ പുറത്തുവിട്ടിട്ടില്ല.
സംവിധായിക അഞ്ജലി മേനോൻ, നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് തുടങ്ങിയവരിൽ നിന്നെല്ലാം കമ്മിഷൻ മൊഴിയെടുത്തു. റിപ്പോർട്ട് പൂഴ്ത്തിവച്ചിരിക്കുന്നതിൽ, ചലച്ചിത്രനടി പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |