തൃശൂർ: കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ എന്ത് ചെയ്യാം എന്നതിന്റെ വിശദമായ മാസ്റ്റർ പ്ലാൻ വേണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജലസേചന ജലവിതരണ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വേനൽ ശക്തമാകുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ ഇത് പരിഹരിക്കാനുള്ള നടപടികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. ജലദൗർലഭ്യ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ ഉടനടി ചെയ്യണം. 20 വർഷം മുൻപ് തുടങ്ങിയ സ്‌കീമുകളിൽ വെള്ളം ലഭിക്കാത്തതിന്റെ പ്രധാനകാരണം ഭൂഗർഭജലം താഴ്ന്നുപോകുന്നതാണ്.
മഴക്കാലത്തിന് മുന്നോടിയായി ജലസ്രോതസുകൾ വൃത്തിയാക്കണം. പുഴകളും നീർച്ചാലുകളും തോടും വീണ്ടെടുക്കേണ്ടതുണ്ട്. ദുരന്തനിവാരണ നിയമം ഉപയോഗിച്ച് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വിവിധ കുടിവെള്ള പദ്ധതികളുടെ ഭാഗമായി പൈപ്പ് ഇട്ട് കഴിഞ്ഞാൽ റോഡ് പുന:സ്ഥാപിക്കൽ ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾ മേയ് 31 ന് മുൻപ് പൂർത്തിയാക്കണമെന്ന് മന്ത്രി കെ.രാജൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൃഷി വകുപ്പും ഇറിഗേഷൻ വകുപ്പുമായി കുടിവെള്ള വിതരണത്തിൽ ധാരണയുണ്ടാക്കി മുന്നോട്ടുപോകണം. ജലവിതരണവുമായി ബന്ധപ്പെട്ട പലയിടത്തും ഉണ്ടാകുന്ന ചോർച്ചയ്ക്ക് ഉടനടി പരിഹാരം കാണാനാകണം. കൃഷിക്ക് സമയാസമയം ഓരോ ഭാഗത്തും വെള്ളമെത്തിക്കൽ, കിണർ റീചാർജിംഗ് എന്നിവ മനസിലാക്കിയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. കളക്ടർ ഹരിത വി. കുമാർ, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പൗളി പീറ്റർ, ഇറിഗേഷൻ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ ബി.സിന്ധു എന്നിവർ പങ്കെടുത്തു. സർക്കാരിൽ നിന്നും അടിയന്തര ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജലവിഭവ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദ്ദേശം നൽകി.
കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കടുത്ത കുടിവെള്ള ക്ഷാമത്തിന് സാദ്ധ്യതയുണ്ട്. കുടിവെള്ള വിതരണത്തിൽ ശ്രദ്ധ വേണം.
കെ.രാജൻ
റവന്യൂമന്ത്രി
കുടിവെള്ള പദ്ധതികളും അനുബന്ധ പ്രവർത്തനങ്ങളും സമയാസമയത്ത് ആരംഭിച്ച് പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണം
ഡോ.ആർ.ബിന്ദു
മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |