തിരുവനന്തപുരം: ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണത്തിൽ പാർട്ടി നിലപാട് ഉടൻ അറിയണമെന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ ചേർന്ന സംഘടനാ നേതൃയോഗം ആവശ്യപ്പെട്ടു.
രണ്ട് ദിവസം കാത്ത ശേഷം ശക്തമായി പ്രതികരിക്കാൻ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ യോഗം ചുമതലപ്പെടുത്തി. ചന്ദ്രശേഖരനാണ് ജില്ലാ പ്രസിഡന്റുമാരുടെ ഓൺലൈൻ യോഗം വിളിച്ചുചേർത്തത്.
അതേസമയം, കോൺഗ്രസിന്റെ അവിഭാജ്യഭാഗമാണ് ഐ.എൻ.ടി.യു.സി എന്ന് കഴിഞ്ഞ ദിവസം വി.ഡി.സതീശൻ കോട്ടയത്ത് നിലപാട് മയപ്പെടുത്തിയത് ശുഭസൂചനയായി സംഘടനാ നേതൃത്വം കാണുന്നുണ്ട്. എന്നാൽ, ഐ.എൻ.ടി.യു.സിയെ തള്ളിപ്പറയുമ്പോൾ സതീശന്റെ ശരീരഭാഷ പോലും തങ്ങളെ അവഹേളിക്കുന്ന തരത്തിലായിരുന്നെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഐ.എൻ.ടി.യു.സിയെ വി.ഡി.സതീശൻ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് വിലയിരുത്തുന്ന നേതൃത്വം അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന നിലപാടിലാണ്. ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിച്ചിട്ടില്ല. കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ.
അതേസമയം, വിഷയം ആളിക്കത്തിക്കുന്നത് ചില നേതാക്കളുടെ അറിവോടെയാണെന്ന സംശയമാണ് സതീശന്റെ ക്യാമ്പിനുള്ളത്. തന്റെ പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിച്ച് ഊതിപ്പെരുപ്പിച്ചത് ഈ നേതാക്കളാണെന്നാണ് അദ്ദേഹം കരുതുന്നത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഒരു കുത്തിത്തിരിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ചങ്ങനാശ്ശേരിയിലെ സംഭവത്തിന് പിന്നിലും ആ സംഘമുണ്ടെന്നും സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത് ഇത്തരം സംശയങ്ങൾ മനസ്സിൽ വച്ചാണ്.
ഐ.എൻ.ടി.യു.സിയെ പോഷകസംഘടനയായി എ.ഐ.സി.സി അംഗീകരിച്ചതാണെന്നും 2009 മുതലിങ്ങോട്ട് ട്രേഡ് യൂണിയൻ സമരങ്ങളെല്ലാം സോണിയാഗാന്ധിയുടെ പൂർണ പിന്തുണയോടെയാണെന്നും സംഘടനാ നേതൃത്വം പറയുന്നു.
നാല് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.എൻ.ടി.യു.സിയെ മാത്രം ഒഴിവാക്കിക്കൊണ്ട് ട്രേഡ് യൂണിയനുകളുടെ സംയുക്തയോഗം വിളിച്ചപ്പോൾ, ഐ.എൻ.ടി.യു.സിയെ പങ്കെടുപ്പിക്കാതെ സഹകരിക്കാനാവില്ലെന്ന് ആദ്യം കത്ത് നൽകിയത് സി.ഐ.ടി.യു ജനറൽസെക്രട്ടറി തപൻസെൻ ആണ്. സി.ഐ.ടി.യുവുമായി സഹകരിച്ചാണ് ട്രേഡ് യൂണിയൻ പണിമുടക്ക് ഇത്തവണയുമുണ്ടായത്. അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ ഒരു ദൃശ്യമാദ്ധ്യമത്തിലെ അവതാരകൻ മോശം ഭാഷയിൽ പ്രതികരിച്ചപ്പോൾ പണിമുടക്കിയ സംഘടനകളെല്ലാം പ്രതിഷേധിച്ചത് സ്വാഭാവികമാണ്. അതിനെ തള്ളിപ്പറഞ്ഞത് അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പൊതു അഭിപ്രായം.
സതീശനെതിരെ കോട്ടയം ഡി.സി.സി പ്രസിഡന്റ് അറിഞ്ഞ് കേട്ട് ചാത്തം ഉണ്ണാൻ പോകാറില്ല
കോട്ടയത്ത് വി.ഡി.സതീശൻ പങ്കെടുത്ത യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ സിൽവർലൈൻ വിരുദ്ധ ജനകീയ സദസ് ബഹിഷ്കരിച്ചതിന് പിന്നാലെ സതീശനെതിരെ ആരോപണവുമായി ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്. പ്രതിപക്ഷ നേതാവ് ജില്ലയിൽ പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് ഡി.സി.സി പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്. രമേശ് ചെന്നിത്തല കോട്ടയത്ത് വരുമ്പോഴെല്ലാം അറിയിക്കും. ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ള നേതാക്കളും അറിയിക്കും. അറിഞ്ഞ് കേട്ട് ചാത്തം ഉണ്ണാൻ പോകാറില്ലാത്തതിനാലാണ് ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. ഡി.സി.സി പ്രസിഡന്റെന്ന പദവിയുടെ രാഷ്ട്രീയ മഹത്വം ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |