വത്തിക്കാൻ: റഷ്യൻ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയിനിലേക്ക് സമാധാനം പകരാൻ ഫ്രാൻസിസ് മാർപ്പാപ്പ എത്തിയേക്കുമെന്ന് സൂചന. യുക്രെയിന്റെ തലസ്ഥാനമായ കീവിലേക്കുള്ള സന്ദർശനം പരിഗണനയിലാണെന്ന് മാർപ്പാപ്പ അറിയിച്ചു.
യുക്രെയിൻ സന്ദർശനത്തിന് മത, രാഷ്‌ട്രീയ നേതാക്കൾ നേരത്തെ മാർപ്പാപ്പയെ ക്ഷണിച്ചിരുന്നു. സംഘർഷത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ മാർപ്പാപ്പ എത്തണമെന്ന് ആഗ്രഹിക്കുന്നതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും പറഞ്ഞിരുന്നു. അതേ സമയം, യുക്രെയിനിലേക്കുള്ള മാർപ്പാപ്പയുടെ യാത്ര എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
യുക്രെയിനിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തിരുന്നു. യുക്രെയിൻ യുദ്ധത്താൽ തകർന്നുകൊണ്ടിരിക്കുകയാണെന്നും യുക്രെയ്‌നിൽ രക്തത്തിന്റെയും കണ്ണീരിന്റെയും നദികൾ ഒഴുകുന്നു എന്നും മാർപ്പാപ്പ പറഞ്ഞിരുന്നു. റഷ്യയുടെ പേരെടുത്ത് പറയാതെയായിരുന്നു മാർപ്പാപ്പ പലപ്പോഴും യുദ്ധത്തെ അപലപിച്ചിരുന്നത്. മാർപ്പാപ്പ രാജ്യം സന്ദർശിച്ചേക്കുമെന്ന സൂചന വലിയ പ്രതീക്ഷയോടെയാണ് യുക്രെയിൻ ജനത കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |