കോട്ടയം . നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി അമിതവേഗതയിൽ നിരത്തുകൾ കീഴടക്കുന്ന ടോറസ് ടിപ്പറുകൾ ജനങ്ങളുടെ പേടിസ്വപ്നമാകുന്നു. ലക്കുംലഗാനുമില്ലാതെ കുതിച്ചെത്തുന്ന ടോറസുകളിൽ നിന്ന് രക്ഷപ്പെടാൻ കാൽനടയാത്രികർ ഉൾപ്പെടെ പെടാപ്പാട് പെടുകയാണ്. കഴിഞ്ഞ ദിവസം കുറുപ്പന്തറയിൽ അമിതവേഗതയിലെത്തിയ ടോറസിടിച്ച് ബൈക്ക് യാത്രക്കാരൻ ദാരുണമായി മരിച്ചിരുന്നു. ഹെഡ്സെറ്റ് ചെവിയിൽ വച്ച് പാട്ടുകേട്ടാണ് ഡ്രൈവറെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്കിനെ ഇടിച്ച് വീഴ്ത്തിയിട്ട് പോലും ഇയാൾ അറിഞ്ഞില്ല. മീറ്ററുകളോളം ബൈക്കുമായി ലോറി മുന്നോട്ടുനീങ്ങി. ജില്ലയിലെ ഭൂരിഭാഗം റോഡുകളിലും ഇതാണ് സ്ഥിതി. വീതി കുറഞ്ഞ റോഡുകളാണെങ്കിലും വേഗതയ്ക്ക് കുറവൊന്നുമില്ല.
വലിയ ഹോൺ മുഴക്കി എത്തുന്ന ടോറസിന് സൈഡ് നൽകിയില്ലെങ്കിൽ അപകടമുറപ്പാണ്. ഭൂരിഭാഗം ഡ്രൈവർമാരും യുവാക്കളാണ്. ഒരു മുന്നറിയിപ്പുകളും ഇല്ലാതെ ടോറസുകൾ പിന്നിലേക്ക് എടുക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ട്രിപ്പ് കൂട്ടാൻ മരണപ്പാച്ചിൽ.
പാറമടകളിലും മെറ്റൽ ക്രഷറുകളിലും നിന്നുള്ള സാധന സാമഗ്രികളുമായാണ് ലോറികൾ ചീറിപ്പായുന്നത്. കൂടുതൽ ട്രിപ്പടിച്ചാൽ കൂടുതൽ പണം ലഭിക്കുമെന്നതും മരണപ്പാച്ചിലിന് കാരണമാകുന്നു. അവധി ദിവസങ്ങളുടെ മറവിൽ പാടം നികത്തലും അനധികൃത മണ്ണെടുപ്പും മേഖലയിൽ സജീവമാണ്. ഇത്തരം ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന ലോറികൾ അധികൃതരുടെ കണ്ണിൽപ്പെടാതിരിക്കാൻ ഗ്രാമീണ റോഡുകളീലൂടെയാണ് കൂടുതലായും ഓടിക്കുന്നത്. വീതികുറഞ്ഞ ഗ്രാമീണ റോഡുകളിലൂടെ ചീറിപ്പായുന്ന ലോറികളാണ് പലപ്പോഴും അപകടം സൃഷ്ടിക്കുന്നത്.
പൊലീസ് പരിശോധന കാര്യക്ഷമമാക്കത്തതും ഇവർക്ക് സഹായകമാണ്.
വിദ്യാർത്ഥികളും ഇരകൾ.
സ്‌കൂൾ സമയത്തെ നിയന്ത്രണങ്ങളും ടോറസുകൾ പാലിക്കാറില്ല. രാവിലെ 9 മുതൽ 10 വരെയും, വൈകിട്ട് 4 മുതൽ 5 വരെയുമാണ് നിയന്ത്രണമുള്ളത്. എന്നാൽ ഈ സമയങ്ങളിൽ സഞ്ചരിക്കുന്ന സ്‌കൂൾ വാഹനങ്ങളെപ്പോലും കടന്നുപോകാൻ അനുവദിക്കാത്തതരത്തിലാണ് ടോറസിന്റെ വിളയാട്ടം. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് നിയമലംഘനമെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |