ജനീവ: ഇന്ത്യയുടെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിൻ കൊവാക്‌സിന്റെ വിതരണം ലോകാരോഗ്യ സംഘടന താത്കാലികമായി നിറുത്തിവച്ചു.
പ്രതിരോധ മരുന്നിന്റെ ഉത്പാദന സംവിധാനത്തിന്റെ മികവ് വർദ്ധിപ്പിക്കുന്നതിനും പരിശോധനയിൽ കണ്ടെത്തിയ പോരായ്‌മകൾ പരിഹരിക്കുന്നതിനും നിർമാതാക്കൾക്ക് അവസരം നൽകുന്നതിനാണിത്. മാർച്ച് 14 മുതൽ 22വരെ നടത്തിയ പരിശോധനയെ തുടർന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾ വഴിയുള്ള വിതരണം നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്. കൊവാക്സിൻ ഫലപ്രദമാണെന്നും സുരക്ഷാ പ്രശ്നങ്ങൾ നിലവിൽ ഇല്ലെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.
നിലവിൽ കൊവാക്‌സിൻ ഇറക്കുമതി ചെയ്ത രാജ്യങ്ങൾ അവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. അതേസമയം, ലോകാരോഗ്യ സംഘടനയുടെ നടപടി വാക്സിന്റെ സുരക്ഷയേയും കാര്യക്ഷമതയെയും ബാധിക്കില്ലെന്നും കൊവാക്സിൻ സ്വീകരിച്ചവരുടെ വാക്സിൻ സർട്ടിഫിക്കറ്റ് സാധുവായിരിക്കുമെന്നും നിർമാതാക്കളായ ഭാരത് ബയോടെക് പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതിരോധ മരുന്നിന്റെ മികവ് വർദ്ധിപ്പിക്കുന്നതിനായുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒയുടെ നടപടിക്ക് പിന്നാലെ ഭാരത് ബയോടെക് കൊവാക്സിന്റെ നിർമാണപ്രവർത്തനങ്ങൾ കുറച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |