കൊച്ചി: ഇന്ത്യൻ ഓഹരിവിപണികളിൽ നിന്നുള്ള വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്.പി.ഐ) കൊഴിഞ്ഞുപോക്ക് അതിശക്തമായി തുടരുന്നു. മാർച്ചിൽ 41,123 കോടി രൂപ പിൻവലിച്ച അവർ, കഴിഞ്ഞ ഒക്‌ടോബർ മുതൽക്കുള്ള ആറുമാസത്തിനിടെ തിരിച്ചെടുത്തത് 1.48 ലക്ഷം കോടി രൂപ.
ഫെബ്രുവരിയിൽ 35,592 കോടി രൂപയും ജനുവരിയിൽ 33,303 കോടി രൂപയും പിൻവലിച്ചിരുന്നു. മാർച്ചിൽ കടപ്പത്രവിപണിയിൽ നിന്ന് 5,632 കോടി രൂപയും പിൻവലിച്ചിട്ടുണ്ട്; ഇതോടെ മാർച്ചിൽ മൂലധനവിപണിയിൽ നിന്നുള്ള ആകെ വിദേശനിക്ഷേപ നഷ്‌ടം 46,755 കോടി രൂപയായി.
കാരണഭൂതർ അമേരിക്ക
കൊവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ഉത്തേജകനടപടികൾ അവസാനിപ്പിക്കാനും പലിശനിരക്കുകൾ കൂട്ടാനുമുള്ള അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നീക്കമാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് മുഖ്യകാരണം. ഉത്തേജക പാക്കേജുകൾ നിലയ്ക്കുകയും പലിശ കൂടുകയും ചെയ്യുമ്പോൾ പണലഭ്യത കുറയും. ഇന്ത്യൻ ഓഹരികളുടെ വിലയേറിയതും വിദേശികളുടെ കൊഴിഞ്ഞുപോക്കിന് വഴിവച്ചിട്ടുണ്ട്.
വിദേശ നാണയശേഖരം
കുത്തനെ ഇടിയുന്നു
ഇന്ത്യയുടെ വിദേശ നാണയശേഖരം തുടർച്ചയായ മൂന്നാംവാരവും കൂപ്പുകുത്തി. മാർച്ച് 25ന് സമാപിച്ച ആഴ്ചയിൽ 203 കോടി ഡോളർ ഇടിഞ്ഞ് ശേഖരം 61,764.8 കോടി ഡോളറായി. മൂന്നാഴ്‌ചയ്ക്കിടെ നഷ്‌ടം 1,427.3 കോടി ഡോളർ.
റഷ്യ-യുക്രെയിൻ യുദ്ധത്തിനിടെ ഡോളർ ശക്തമായതിനാൽ രൂപയുടെ മൂല്യത്തകർച്ച തടയാൻ ശേഖരത്തിൽ വൻതോതിൽ റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതാണ് ഇടിവിന് കാരണം. 320.2 കോടി ഡോളർ കുറഞ്ഞ് 55,045.4 കോടി ഡോളറാണ് വിദേശ കറൻസി ആസ്‌തി. കരുതൽ സ്വർണശേഖരം 123 കോടി ഡോളർ വർദ്ധിച്ച് 4,324.1 കോടി ഡോളറിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |