തിരുവനന്തപുരം: ലീവെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിന് ഒരു എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് വൈദ്യുതിബോർഡ് ആസ്ഥാനത്ത് കെ.എസ്.ഇ.ബി.ഒാഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സത്യഗ്രഹസമരം നടത്തും. ജോലി ബഹിഷ്കരിച്ചാൽ ഡയസ്നോൺ നടപ്പാക്കുമെന്ന് മാനേജ്‌മെന്റും പ്രഖ്യാപിച്ചു. ഇതോടെ കെ.എസ്.ഇ.ബി.യിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചു.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികൂടിയായ ജാസ്മിൻബാനുവിനെതിരെയാണ് നടപടിയുണ്ടായത്. രണ്ടുമാസം മുമ്പ് എസ്.ഐ.എസ്.എഫ് സുരക്ഷ ഏർപ്പെടുത്താനുള്ള മാനേജ്മെന്റ് തീരുമാനത്തിനെതിരെ സമരം നടത്തിയത് സർക്കാരും രാഷ്ട്രീയനേതൃത്വവും ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയത്. അതിനു പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടാകുന്നത്. സംസ്ഥാനത്തെ ഏറ്റവും സുപ്രധാനമായ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബി ഇപ്പോൾ നഷ്ടത്തിലാണ്. അതിനിടയിലാണ് ഒരുവിഭാഗം ഒാഫീസർമാർ സമരത്തിനിറങ്ങുന്നത്.
ഡയസ്നോൺ ഏർപ്പെടുത്തിയുള്ള ശിക്ഷാനടപടികൾ നടപ്പാക്കിയാൽ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ഒാഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറും ജനറൽ സെക്രട്ടറി ബി. ഹരികുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വൈദ്യുതിവിതരണച്ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനിയർ ലീവ് നൽകാതെ, ഡ്യൂട്ടി ചുമതല മറ്റൊരാളെ ഒൗദ്യോഗികമായി ഏൽപിക്കാതെ, സംസ്ഥാനത്തിനു പുറത്തേക്ക് യാത്രയ്ക്ക് പോയതുമായി ബന്ധപ്പെട്ടാണ് നടപടിയുണ്ടായതെന്ന് ഇതുസംബന്ധിച്ചുള്ള കെ.എസ്.ഇ.ബി.ഡയറക്ടർ ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
കമ്പനിയ്ക്ക് നൽകിയ വിശദീകരണത്തിൽ ലീവെടുക്കാതെ പോയത് പിഴവാണെന്ന് ജീവനക്കാരി സൂചിപ്പിച്ചിട്ടുണ്ടെന്നും ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. സസ്‌പെൻഷൻ പിൻവലിക്കണം എന്ന ആവശ്യം പരിഗണിക്കാൻ ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിക്കേണ്ടതുണ്ടെന്ന് ഇതു സംബന്ധിച്ച് ലഭിച്ച നിവേദനങ്ങൾക്ക് ചെയർമാൻ മറുപടി നൽകിയിരുന്നു. അതു ദുർവ്യാഖ്യാനം ചെയ്ത് സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് അപക്വവും അടിസ്ഥാനരഹിതവുമാണെന്ന് ബോർഡ് മാനേജ്മെന്റ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |