ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചുകൊണ്ട് ദേശീയ അസംബ്ളി പിരിച്ചുവിട്ടതിനെതിരായ കേസിൽ, പാർലമെന്റ് ചട്ടങ്ങൾക്കും മുകളിലാണ് ഭരണഘടനാ ഉത്തരവുകളെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയെങ്കിലും വാദം നീണ്ടുപോകുന്നത് രാഷ്ട്രീയ കക്ഷികളെ ഒരുപോലെ ആശങ്കയിലാക്കി. ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം വോട്ടെടുപ്പിനായി മാർച്ച് 31ന് ചേർന്ന നിർണായക ദേശീയ അസംബ്ലിയുടെ മിനിട്സും വീഡിയോ റെക്കാഡും അടങ്ങിയ രേഖകൾ ഹാജരാക്കാൻ സ്പീക്കറുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.
അതേസമയം, താത്കാലിക പ്രധാനമന്ത്രിയായി തുടരുന്ന ഇമ്രാൻഖാൻ തിരഞ്ഞെടുപ്പിനൊരുങ്ങാൻ അണികളെ ആഹ്വാനം ചെയ്തു. എന്നാൽ, സുപ്രീംകോടതിയിലെ നിയമപോരാട്ടം നീണ്ടുപോകാൻ സാധ്യതയുള്ളതിനാൽ മൂന്നു മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് പാക് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.
അവിശ്വാസ പ്രമേയം നിരസിച്ചതിന്റെ നിയമസാധുതയാണ് പരിശോധിക്കുന്നതെന്നും ഈ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതി കക്ഷികളോട് നിർദ്ദേശിച്ചു.
അവിശ്വാസപ്രമേയം തള്ളിയ സ്പീക്കറുടെ നടപടി ഭരണഘടനാലംഘനമാണെന്നും അടിയന്തരമായി റദ്ദാക്കണമെന്നും പ്രതിപക്ഷം വാദിച്ചു.
വോട്ട് ചെയ്യാത്തത് എങ്ങനെയാണ് ഭരണഘടനാ ലംഘനമായതെന്ന് ജസ്റ്റിസ് മുനീബ് അക്തർ ചോദിച്ചു.
"ഭരണഘടന പ്രകാരം ഏഴു ദിവസത്തിനകം വിശ്വാസവോട്ടെടുപ്പ് നടത്തണം. എന്തെങ്കിലും കാരണത്താൽ അത് എട്ടാം ദിവസമായാൽ ഭരണഘടനാ ലംഘനമാകുമോ. അവിശ്വാസ പ്രമേയത്തിൽ എന്തു ചെയ്യണമെന്നത് ചട്ടങ്ങളിലാണെന്നും ഭരണഘടനയിലില്ലെന്നും അക്തർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ബാധിക്കുന്ന കേസായതിനാൽ കക്ഷികളുടെയെല്ലാം വാദം കേട്ടതിന് ശേഷമേ തീരുമാനമെടുക്കാനാവൂയെന്നും പരമാവധി വേഗത്തിൽ വിധി പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതി വിധിച്ചാൽ അസംബ്ളി വീണ്ടും വിളിച്ചുകൂട്ടി ഇമ്രാനെതിരെ അവിശ്വാസ വോട്ടെടുപ്പ് നടത്താനാകും. കേസ് ഇന്നും പരിഗണിക്കും.
അമേരിക്കൻ ഇടപെടലിന് തെളിവില്ല : സൈന്യം
സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി ഇമ്രാൻഖാന്റെ വാദം തള്ളി പാകിസ്ഥാൻ സൈന്യം. അമേരിക്ക രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടതിന്റെ തെളിവില്ലെന്ന് സൈന്യം വ്യക്തമാക്കിയതായി റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |