കാസർകോട്: ഉരുനിർമ്മാണത്തിലൂടെ ലോകമറിഞ്ഞ പെരുമയും ചന്ദ്രഗിരിപ്പുഴ കടലുമായി കൂടിച്ചേരുന്ന വശ്യസൗന്ദര്യവും ഇഴചേർത്ത് വിഭാവനം ചെയ്ത തളങ്കര ഹാർബർ പൈതൃക ടൂറിസം പദ്ധതി യാഥാർത്ഥ്യമായില്ല. 10.74 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതിനു പിന്നാലെ മന്ത്രി അഹമ്മദ് ദേവർകോവിൽ സ്ഥലം സന്ദർശിച്ചപ്പോൾ ആർക്കിടെക്ട് സി.വി. നന്ദു പ്രോജക്ട് വിശദമാക്കിയെങ്കിലും തുടർനടപടി ഉണ്ടായില്ല. തുറമുഖ വകുപ്പാണോ ടൂറിസം വകുപ്പാണോ മാരിടൈം ബോർഡ് ആണോ പദ്ധതി നടപ്പിലാക്കേണ്ടതെന്ന കാര്യത്തിൽ വർഷം ഒന്നു കഴിഞ്ഞിട്ടും ആശയക്കുഴപ്പം തുടരുകയാണ്. മാരിടൈം ബോർഡിന്റെ അധീനതയിലാണ് തുറമുഖ ഭൂമിയെന്നതിനാൽ പദ്ധതി ഏറ്റെടുക്കാൻ നിർദ്ദേശം ലഭിച്ചിട്ടും ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പിന്മാറുകയായിരുന്നു.
സ്വപ്ന പദ്ധതി
ജലപാതയിലെ തിരക്കേറിയ കച്ചവട-ഉരുനിർമ്മാണകേന്ദ്രമായിരുന്ന തളങ്കരയുടെ ചരിത്രം പറയുന്ന മെമ്മോറിയൽ ഗാർഡൻ. തുറമുഖത്തിന്റെ ഭാഗമായിരുന്ന പാലത്തിന്റെയും കെട്ടിടത്തിന്റെയും പുനർനിർമ്മാണം. ബോട്ടിംഗ്, കയാക്കിംഗ് സൗകര്യങ്ങൾ. കിയോസ്കുകൾ, പവലിയൻ, മൈതാനം, നടപ്പാത, പാർക്കിംഗ് ഏരിയ തുടങ്ങിയവയും ഉൾപ്പെടുത്തി. ചന്ദ്രഗിരി കോട്ടയിലേക്കും സഞ്ചാരികളെ ആകർഷിക്കാൻ വഴിയൊരുങ്ങും.
തളങ്കര തൊപ്പി, കാസർകോട് സാരി
ബേക്കൽ കോട്ടക്ക് ശേഷം നിർമ്മിച്ച 380 വർഷം പഴക്കമുള്ള ചന്ദ്രഗിരി കോട്ട, കേരളത്തിലെ രണ്ടാമത്തെ മുസ്ലിം ആരാധനാലയമായ മാലിക് ദിനാർ പള്ളി തുടങ്ങിയവ സഞ്ചാരികളെ ആകർഷിക്കും. തളങ്കര തൊപ്പി, കാസർകോട് സാരി തുടങ്ങിയ തനത് ഉത്പന്നങ്ങളുടെ പവലിയനുകളും രൂപരേഖയിലുണ്ട്.
ഒപ്പം ഭക്ഷണ സ്റ്റാളുകളും. മുൻ ജില്ലാകളക്ടർ ഡി. സജിത് ബാബുവിന്റെ നിർദ്ദേശാനുസരണമാണ് പദ്ധതി തയ്യാറാക്കിയത്.
മാരിടൈം ബോർഡ് നിലവിലില്ലാത്തതിനാലുള്ള സാങ്കേതിക പ്രശ്നം പദ്ധതിയുടെ കാര്യത്തിലുമുണ്ടായി. പരിഹാരത്തിന് ശ്രമം തുടരുകയാണ്. ഇൗ പ്രദേശം മനോഹരമായ ടൂറിസം സ്പോട്ടാണ്.
എച്ച്. ദിനേശൻ (സി.എ, മാരിടൈം ബോർഡ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |