ആലപ്പുഴ: വിഷുവിന് രണ്ടുനാൾ ബാക്കി നിൽക്കെ ജില്ലയിൽ പടക്കവിപണി സജീവമായി. കൊവിഡ് നിയന്ത്രണങ്ങളിൽപ്പെട്ട് തണുത്തുമരവിച്ച പടക്കകച്ചവടം ഈ വർഷംചൂടുപിടിച്ചിരിക്കുകയാണ്.
കാതടപ്പിക്കുന്ന ശബ്ദവും കാഴ്ച്ചയുടെ വിസ്മയവുമൊരുക്കുന്ന വൈവിദ്ധ്യമാർന്ന പടക്കങ്ങളാണ് കടകളിൽ നിറഞ്ഞിരിക്കുന്നത്. ജില്ലയിൽ മുട്ടം, പുളിങ്കുന്ന്, തുറവൂർ, വളമംഗലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പടക്ക നിർമ്മാണ ശാലകൾ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പടക്കത്തിനൊപ്പം തമിഴ്‌നാട്ടിലെ തെങ്കാശി, ശിവകാശി എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും വൻതോതിൽ എത്തിയിട്ടുണ്ട്.
ഗോൾഡൻ ഡെക്ക് മുതൽ സെവൻ ഷോട്സ് വരെ
കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പതിവു ഐറ്റങ്ങൾക്ക് പുറമേ നയനമനോഹരങ്ങളായ ഫാൻസി ഇനങ്ങളും ഇത്തവണ വിപണി കീഴടക്കിയിട്ടുണ്ട്. ഗോൾഡൻ ഡെക്ക്, കളർ ഫാന്റസി, സെവൻ ഷോട്‌സ് തുടങ്ങിയ പുതിയ ഇനങ്ങളും വിപണിയിലെ സവിശേഷതയാണ്. പൂക്കുറ്റിക്ക് 40 മുതൽ 60 രൂപ വരെയും നിലച്ചക്രത്തിന് അഞ്ചു മുതൽ 25രൂപ വരെയുമാണ് വില. മുൻനഷ്ടങ്ങൾ നികത്താൻ ഇത്തവണത്തെ വിഷു സീസൺ കൊണ്ട് കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. സാധാരണ വിഷുവിന് ആഴ്ചകൾക്ക് മുമ്പ് തന്നെ പടക്ക കച്ചവടത്തിന് തിരക്കുണ്ടാകാറുണ്ടെങ്കിലും ഇത്തവണയത് കാര്യമായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി വിഷു വിപണിയെ ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്. എന്നാൽ ക്ഷേത്രങ്ങളിലെ ഉത്സവ സീസണായതിനാൽ കഴിഞ്ഞ രണ്ട് മാസമായി കച്ചവടം മോശമല്ലാത്ത രീതിയിൽ നടക്കുന്നുണ്ട്. തിരക്ക് ഒഴിവാക്കാൻ നാൽപതോളം ഇനങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്‌സുകളും തയ്യാറാക്കിയിട്ടുണ്ട്. ഇന്ധനവിലവർദ്ധന കാരണം പടക്കങ്ങളുടെ വിലയും കൂട്ടിയിട്ടുണ്ട്. പടക്കനിർമ്മാണത്തിനാവശ്യമായ പേപ്പർ, കെമിക്കൽ, ആസിഡ് എന്നിവയുടെ വിലയും വർദ്ധിച്ചു.
പടക്ക ഇനങ്ങൾ
നിലാത്തിരി, പൂച്ചക്രം, , മത്താപ്പ് ചെറിയഇനം പാളിപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, മത്താപ്പ്, ചക്രം, കയർ, ഗോൾഡൻ ഡെക്ക്, പോഗോ, പോപ്പപ്പ്, ഇന്ത്യൻ ഡിലൈറ്റ്, ഡ്രോൺ
വില (രൂപയിൽ)
ഗിഫ്റ്റ് ബോക്‌സ് : 550 മുതൽ 2000വരെ
പൂക്കുറ്റി : 40 മുതൽ 60വരെ
നിലച്ചക്രം: 5മുതൽ 25 വരെ
"വിഷു വിപണിയിൽ പ്രതീക്ഷ ഉണ്ടെങ്കിലും വേനൽ മഴ ചതിക്കുമോ എന്ന ആശങ്കയുണ്ട്. സാധാരണ ഇനങ്ങളാണ് അധികവും ചെലവാകുന്നത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളുടെയും പേപ്പറിന്റെയും വില വർദ്ധനവും ഇന്ധനവിലയിലെ ഉയർച്ചയും എല്ലാ ഇനം പടക്കങ്ങൾക്കും വില വർദ്ധിക്കാൻ കാരണമായി.
- വേലായുധൻ , പടക്ക വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |