അമരാവതി : ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബട്ടുവയിൽ ട്രെയിൻ യാത്രയ്ക്കിടെ കമ്പാർട്ട്മെന്റിൽ പുക ഉയരുന്നത് കണ്ട് അപായ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി പാളത്തിലേക്കിറങ്ങിയ യാത്രക്കാരിൽ ഏഴുപേർ എതിർദിശയിൽ നിന്നെത്തിയ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ശ്രീകാകുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ് - ഗുവാഹത്തി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിലെ യാത്രക്കാരാണ് എതിർദിശയിൽ നിന്ന് വന്ന കൊണാർക്ക് എക്സ്‌പ്രസ് ഇടിച്ചു മരിച്ചത്.
മൂന്നുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. അസാം സ്വദേശികളായ പസുമന്ത്രി വജുലു, ബാനിഷാർ ബസുമൈരി, റാഷിദുൾ ഇസ്ലാം എന്നിവരാണ് മരിച്ചത്.
അതേസമയം, സാങ്കേതിക തകരാർ മൂലം ട്രെയിൻ നിറുത്തിയിട്ടപ്പോഴാണ് യാത്രക്കാർ പാളത്തിലേക്കിറങ്ങിയതെന്നും പറയപ്പെടുന്നു.
അപകടത്തിൽ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ റെയിൽവേ അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |