ന്യൂഡൽഹി: അഴിമതിയാരോപണം ഉന്നയിച്ച കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതിഷേധം ശക്തമായതോടെ കർണാടക ഗ്രാമവികസന മന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവച്ചു. രാജിക്കത്ത് ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കൈമാറും. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് മന്ത്രിക്കെതിരെ കേസെടുത്തതിന് പിന്നാലെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഈശ്വരപ്പയോട് രാജി ആവശ്യപ്പെട്ടുവെന്നാണ് സൂചന.
നേരത്തെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമായിട്ടും ഈശ്വരപ്പയ്‌ക്കെതിരെ ഉടൻ നടപടി വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പ്രതിഷേധങ്ങൾ രാഷ്ട്രീയ
പ്രേരിതമെന്ന നിലപാടായിരുന്നു ഈശ്വരപ്പയുടേതും.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ലോഡ്ജ് മുറിയിലാണ് സിവിൽ കോൺട്രാക്ടറായ ബെൽഗാവി സ്വദേശി സന്തോഷ് കെ. പാട്ടീലിനെ (37) വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. 4 കോടിയുടെ ബില്ല് പാസാകാൻ നാൽപ്പത് ശതമാനം കമ്മിഷൻ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിലെ വെളിപ്പെടുത്തൽ.
സന്തോഷിനെ അറിയില്ലെന്ന് മന്ത്രി ഈശ്വരപ്പ ആവർത്തിച്ചെങ്കിലും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
മന്ത്രിക്കെതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗിനെ കണ്ട് പരാതി നൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു സന്തോഷ്. ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് ബി.ജെ.പി നേതാക്കൾ വഴി കേന്ദ്രമന്ത്രിയുടെ സമയം തേടിയിരുന്നു. ചൊവ്വാഴ്ച ഡൽഹിയിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹസാഹചര്യത്തിൽ ഉഡുപ്പിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പൊലീസ് റിപ്പോർട്ടെങ്കിലും കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. വിഷയത്തിൽ ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കാനാണ് തീരുമാനം.
സുതാര്യമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് സന്തോഷിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |