റിയാദ്: സൗദി അറേബ്യയുടെ പ്രധാനപ്പെട്ട എണ്ണ പമ്പിംഗ് പൈപ്പ് ലൈനിലെ രണ്ട് പമ്പിംഗ് സ്റ്റേഷന് നേരെ ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച പുലർച്ചയോടെയാണ് ആക്രമണം നടന്നതെന്നും സംഭവത്തെ തുടർന്ന് എണ്ണ പമ്പിംഗ് നിർത്തിവച്ചിരിക്കുകയാണെന്നും സൗദി ഊർജ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാലിഹ് അറിയിച്ചു. എണ്ണ സമ്പുഷ്ടമായ കിഴക്കൻ പ്രാവിശ്യയിൽ നിന്ന് ചെങ്കടലിനടുത്തുള്ള ഭാഗത്താണ് ആക്രമണം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ പിന്തുണയ്ക്കുന്ന യെമനിലെ ഹൂദി സേന സൗദിയെ ലക്ഷ്യമിടുന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്. 1200 കിലോ മീറ്റർ നീളമുള്ള പൈപ്പ് ലൈനിലൂടെ ദിവസേന അഞ്ച് മില്യൺ ബാരൽ എണ്ണയാണ് പമ്പ് ചെയ്യുന്നത്. സംഭവത്തെ തുടർന്ന് പൈപ്പ് ലൈനിലൂടെയുള്ള പമ്പിംഗ് താത്കാലികമായി നിർത്തിവച്ചെന്നും തകരാറുകൾ പരിശോധിച്ചു പരിഹരിച്ചു വരികയാണെന്നു കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, സംഭവത്തെ ഭീകരനീക്കമായാണ് മന്ത്രി ഖാലിദ് അൽ ഫാലിഹ് വിശേഷിപ്പിച്ചതെന്ന് വാർത്ത ഏജൻസിയായ എസ്.പി.എയെ ഉദ്ദരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. അറേബ്യൻ ഗൾഫിലുണ്ടായ അട്ടിമറി നീക്കമാണിത്. രാജ്യത്തെ മാത്രമല്ല, ആഗോള സമ്പദ്‍വ്യവസ്ഥയിൽ എണ്ണ വിതരണത്തിന്റെ സുരക്ഷയെയുമാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഭീകരരെ നേരിടേണ്ടത് പ്രധാനമാണെന്നാണ് ഈ ആക്രമണം കാണിക്കുന്നതെന്ന് മന്ത്രി പറയുന്നു.
യു.എ.ഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറ തുറമുഖത്തിന് സമീപം സൗദിയുടെ രണ്ട് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ നാലു ചരക്ക് കപ്പലുകൾക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. ഇതേ തുടർന്ന് മദ്ധ്യ പൂർവേഷ്യൻ മേഖലയിലെ സംഘർഷത്തിന് ഒന്നുകൂടി ആക്കം കൂടി. യു.എസ്- ഇറാൻ ഉടക്ക് യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക വളരുന്നതിനിടെയാണ് അമേരിക്കയുടെ ഉറ്റസുഹൃത്തായ സൗദിയുടെ കപ്പലുകൾ ആക്രമിക്കപ്പെട്ടിരിക്കുന്നത്. സൗദിയിലെ റാസ് തനൂര തുറമുഖത്തു നിന്നു ക്രൂഡ് ഓയിലുമായി അമേരിക്കയിലേക്ക് പോയ എണ്ണക്കപ്പലാണ് ഇതിലൊന്ന്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ആളപായമുണ്ടായതായും റിപ്പോർട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |