കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ രാജപക്സ ഭരണകൂടത്തിനെതിരെ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്റ് ഓഫീസിന് സമീപം നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത് മുൻ ക്രിക്കറ്റ് താരങ്ങളായ അർജുന രണതുംഗയും സനത് ജയസൂര്യയും. സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് ഇരു താരങ്ങളും പ്രതിഷേധക്കാർക്കൊപ്പം രംഗത്തെത്തി.
രാജ്യത്തെ മറ്റ് കായിക താരങ്ങളും ജനങ്ങൾക്ക് പിന്തുണയറിയിച്ച് പ്രതിഷേധവുമായി രംഗത്തെത്തണമെന്ന് രണതുംഗ ആവശ്യപ്പെട്ടു. ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേല ജയവർധന സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രതിഷേധ ക്യാപെയ്നുകൾക്ക് പിന്തുണയറിയിച്ചു. മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയും പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. മുൻ ടെസ്റ്റ് താരവും മാച്ച് റഫറിയുമായ റോഷൻ മഹാനാമയും സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു.
അതേ സമയം, പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ ഗാലെ ഫേസിലെ പ്രസിഡന്റ് ഓഫീസിന് മുന്നിലെ സുരക്ഷ വർദ്ധിപ്പിച്ചു. കൂടുതൽ കമാൻഡോകളെയും പൊലീസിനെയും ഇന്നലെ വിന്യസിച്ചു. ഇന്ധന ക്ഷാമം പരിഹരിക്കാൻ ശ്രീലങ്കയിൽ വെള്ളിയാഴ്ച മുതൽ റേഷൻ സംവിധാനം നിലവിൽ വന്നു.
പെട്രോൾ പമ്പിലെത്തുന്ന ഇരുചക്രവാഹനങ്ങൾക്ക് ഒറ്റത്തവണ സന്ദർശനത്തിൽ പരമാവധി 1,000 രൂപയ്ക്ക് വരെ ഇന്ധനം വാങ്ങാം. മുചക്ര വാഹനങ്ങൾക്ക് 1,500 രൂപയ്ക്കും കാറുകൾ, ജീപ്പുകൾ തുടങ്ങിയവയ്ക്ക് 5,000 രൂപയ്ക്കും വരെ ഇന്ധനം വാങ്ങാം. ബസുകൾ, ലോറികൾ എന്നിവയെ റേഷൻ സംവിധാനത്തിൽ നിന്ന് ഒഴിവാക്കി.
പുതുവർഷ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് ദിവസം ഒഴിവാക്കിയ പവർ കട്ട് ഇന്നലെ മുതൽ പുനരാരംഭിച്ചു. ഇന്നലെയും ഇന്നും രണ്ട് മണിക്കൂറിലേറെ പവർ കട്ട് ഏർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചത്. അതേ സമയം, പാചകവാതകം ഇറക്കുമതി ചെയ്യുന്നതിന് ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടി.
ഗ്യാസ് മാഫിയയുടെ അഴിമതി ചൂണ്ടിക്കാട്ടി സർക്കാർ ഗ്യാസ് കമ്പനിയായ ലിട്രോ ഗ്യാസ് ചെയർമാൻ തെഷാര ജയസിംഗെ രാജിവച്ചു. ഇന്ത്യൻ ഹൈക്കമ്മിഷനിലൂടെ പാചകവാതക ഇറക്കുമതിക്കുള്ള ഇന്ത്യൻ ക്രെഡിറ്റ് ലൈൻ ലഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ജയസിംഗെ രാജിക്കത്തിൽ പ്രതിപാദിക്കുന്നു.
കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ച് നാളെ മുതൽ അഞ്ച് ദിവസം അടച്ചിടുമെന്ന് അറിയിച്ചു. നിക്ഷേപകർക്ക് നിലവിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പറ്റി കൂടുതൽ വ്യക്തതയും ധാരണയും നേടാനുള്ള അവസരത്തിനും തീരുമാനങ്ങൾ സ്വീകരിക്കാനുമാണ് ഇടവേളയെന്ന് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |