കോൺഗ്രസ് പ്രവേശനവും ചർച്ചയിൽ
ന്യൂഡൽഹി: ഇക്കൊല്ലം ഒടുവിൽ നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ജയിക്കാനുള്ള തന്ത്രങ്ങൾ ഉപദേശിച്ച് തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ 10 ജൻപഥ് വസതിയിൽ ഇന്നലെ ചേർന്ന പ്രത്യേക യോഗത്തിലാണ് പ്രശാന്ത് കിഷോർ പാർട്ടിക്ക് തിരിച്ചുവരവിന്റെ വഴികൾ ഉപദേശിച്ചത്. പ്രശാന്ത് ചൂണ്ടിക്കാട്ടിയ വസ്തുതകൾ നടപ്പാക്കാമെന്ന് രാഹുൽ ഗാന്ധി സമ്മതിച്ചതായും അറിയുന്നു. ഇതോടെ പ്രശാന്ത് കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തിയാർജ്ജിച്ചു.
പ്രശാന്ത് കിഷോർ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റുകളിലാണ് കോൺഗ്രസ് ശ്രദ്ധ ചെലുത്തേണ്ടത്. യു.പി, ബീഹാർ, ഒഡീഷ സംസ്ഥാനങ്ങളിൽ ഒറ്റയ്‌ക്ക് മത്സരിക്കണം.
തമിഴ്നാട്, പശ്ചിമബംഗാൾ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ നിലവിലുള്ള സഖ്യങ്ങൾ തുടരാം.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിറുത്തി ശ്രീ ഖോദാൽധാം ട്രസ്റ്റ് ചെയർമാനും പാട്ടീദാർ നേതാവുമായ നരേഷ് പട്ടേലിനെ പാർട്ടിയിലെടുക്കണം.
പ്രശാന്ത് കിഷോർ നിർദ്ദേശിച്ച തന്ത്രങ്ങൾ സോണിയ രൂപീകരിച്ച പ്രത്യേക സമിതി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. പാർട്ടി ഉടൻ സംഘടിപ്പിക്കുന്ന ചിന്തൻ ശിവിരിൽ റിപ്പോർട്ട് ചർച്ച ചെയ്യും.
യോഗത്തിൽ സോണിയയ്‌ക്കൊപ്പം നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, മല്ലികാർജ്ജുന ഖാർഗെ, അംബികാ സോണി, ദിഗ്‌വിജയ് സിംഗ്, അജയ് മാക്കൻ, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരും പങ്കെടുത്തു.
പാർട്ടിയിൽ ചേരുമോ
ഒരു ഇടവേളയ്‌ക്കു ശേഷം പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശന വിഷയവും സജീവ ചർച്ചയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ ഉപദേശിക്കുക മാത്രമാണ് നിലവിൽ പ്രശാന്തിനുള്ള ദൗത്യമെന്നും അതല്ല, പ്രത്യേക പദവികളില്ലാതെ പാർട്ടിയുടെ ഭാഗമാകുമെന്ന സൂചനകളുമുണ്ട്.
പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് ഉപദേശകനായി തുടരണമോ അതോ പാർട്ടിയിൽ ചേരണമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. പ്രശാന്ത് കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം നേരത്തെയും പ്രചരിച്ചതാണ്. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ചതോടെ സാദ്ധ്യത മങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |