തിരുവനന്തപുരം: ഒരേസമയം ഇരട്ട ബിരുദ പഠനത്തിന് അവസരമൊരുക്കാൻ രണ്ടോ അതിലധികമോ കോളേജുകൾ ചേർന്ന് ഉന്നതവിദ്യാഭ്യാസ ക്ലസ്റ്ററുകൾ രൂപീകരിക്കാൻ യു.ജി.സി അനുമതി നൽകും. സായാഹ്ന കോഴ്സുകൾ നടത്താൻ മറ്റ് കോളേജുകളുമായി ധാരണയുണ്ടാക്കാം.
ഒരു ബിരുദ കോഴ്സ് മാത്രം പഠിക്കുന്നവർക്ക് പ്രവേശനം നൽകിയശേഷം ഒഴിവുള്ള സീറ്റുകൾ രണ്ടാം ബിരുദ പഠനത്തിനായി അനുവദിക്കാമെന്നാണ് യു.ജി.സി പറയുന്നത്. അപ്പോൾ,നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരും മതിയാവും. കേരളത്തിൽ ഇതു പ്രായോഗികമാവാൻ സാദ്ധ്യതയില്ല. കാരണം, നല്ല കോഴ്സുകൾക്ക് കേരളത്തിൽ സീറ്റുകൾ ഒഴിവുവരാറില്ല.
കോളേജുകളിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതലുണ്ടെങ്കിൽ രണ്ടാം ബിരുദം പഠിക്കുന്നവർക്കായി അധിക സീറ്റുകൾ അനുവദിക്കും.അടുത്ത അദ്ധ്യയന വർഷം മുതൽ ഇരട്ട ബിരുദ പഠനം നടപ്പാക്കാനാണ് യു.ജി.സിയുടെ നിർദ്ദേശം.
ഓൺലൈനായും ക്ളാസുകൾ നടത്താം
ക്ലസ്റ്ററുകൾ രൂപീകരിച്ചാലും കോളേജുകൾക്ക് രണ്ടാം ബിരുദ കോഴ്സിൽ, ഓൺലൈനായും വിദൂര വിദ്യാഭ്യാസത്തിലും ക്ലാസുകൾ നടത്താം. വൈവിദ്ധ്യമാർന്ന കോഴ്സുകൾ നടത്താം.ആർട്സ് വിഷയം പഠിക്കുന്നവർക്ക് അടിസ്ഥാന യോഗ്യതയുണ്ടെങ്കിൽ സയൻസ് പഠനവുമാവാം.
കോഴ്സുകളുടെ
ക്രമീകരണം
□വ്യത്യസ്ത സമയങ്ങളിൽ രണ്ട് റഗുലർ കോഴ്സ്
□ഒരു റഗുലർ കോഴ്സ്, ഒരു ഫുൾടൈം ഓഫ്‌ലൈൻ കോഴ്സ്
□ഒരു റഗുലർ കോഴ്സ്, ഒരു ഓപ്പൺ/വിദൂരവിദ്യാഭ്യാസ കോഴ്സ്
□പിഎച്ച്.ഡി പ്രോഗ്രാമുകൾ ഒഴികെയുള്ള കോഴ്സുകൾ പഠിക്കാം
''വൈകിട്ട് അഞ്ചു മുതൽ രാത്രി പത്തുവരെ സായാഹ്ന കോളേജുകളുണ്ടാവണം. ജോലിചെയ്യുന്നവർക്ക് അധികയോഗ്യത നേടാനും നൈപുണ്യ വികസനത്തിനും സഹായകമാണിത്. '
-പ്രൊഫ. സാബു തോമസ്
വി.സി, എം.ജി സർവകലാശാല
(ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷനംഗം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |